CMDRF

ഒരു ഇതിഹാസം വിരമിക്കുന്നു; പോസ്റ്റുമായി ഫിഫ

ഒരു ഇതിഹാസം വിരമിക്കുന്നു; പോസ്റ്റുമായി ഫിഫ
ഒരു ഇതിഹാസം വിരമിക്കുന്നു; പോസ്റ്റുമായി ഫിഫ

സുനില്‍ ഛേത്രിക്ക് ആദരമര്‍പ്പിച്ച് അന്താരാഷ്ട്ര ഫുട്ബാള്‍ ഫെഡറേഷന്‍. ‘ഒരു ഇതിഹാസം വിരമിക്കുന്നു’ എന്ന തലക്കുറിപ്പോടെ ഫിഫ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ വിക്ടറി പോഡിയത്തില്‍ നില്‍ക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, സുനില്‍ ഛേത്രി എന്നിവരുടെ ചിത്രവുമുണ്ട്. നിലവില്‍ കളത്തിലുള്ളവരില്‍ ക്രിസ്റ്റ്യാനോയും (128) മെസ്സിയും (106) കഴിഞ്ഞാല്‍ ഗോള്‍വേട്ടക്കാരില്‍ മൂന്നാമനാണ് ഛേത്രി (94). ഇത് സൂചിപ്പിക്കുന്നതാണ് പോഡിയം.ഫീല്‍ഡിലും പുറത്തും താങ്കളുടെ പൈതൃകം എന്നും ഓര്‍മിക്കപ്പെടും! നിങ്ങള്‍ എല്ലായ്‌പ്പോഴും ഞങ്ങളെ പ്രചോദിപ്പിക്കുന്നത് തുടരും. ഇന്ത്യന്‍ ഫുട്ബാളിലെ നിങ്ങളുടെ നേതൃത്വത്തിനും സമര്‍പ്പണത്തിനും പ്രതിബദ്ധതക്കും നന്ദി. ക്യാപ്റ്റന്‍, നേതാവ്, ഇതിഹാസം’ എന്നിങ്ങനെയാണ് ഇന്ത്യന്‍ ഫുട്ബാള്‍ ടീം നായകന്റെ വിരമിക്കലിനെ കുറിച്ച് എക്‌സി’ല്‍ കുറിച്ചത്.’കളിക്കുമ്പോള്‍തന്നെ ഇതിഹാസമാവുകയെന്നത് കുറച്ചുപേര്‍ക്ക് മാത്രം കഴിയുന്ന കാര്യമാണ്. സുനില്‍ എല്ലാവര്‍ക്കും പ്രചോദനമാണ്. യുവതാരങ്ങള്‍ക്ക് മാതൃകയായി ഇന്ത്യന്‍ ജഴ്സിയോട് തികച്ചും പ്രതിജ്ഞാബദ്ധനാണ്. രാജ്യത്തിന് വേണ്ടി ആവേശത്തോടെയും സ്‌നേഹത്തോടെയും തീവ്രമായ സന്തോഷത്തോടെയും കളിക്കുന്നു. ജൂണ്‍ ആറ് അദ്ദേഹത്തിനും ഇന്ത്യന്‍ ഫുട്ബാള്‍ ആരാധകര്‍ക്കും മറക്കാനാവാത്ത ദിവസമായിരിക്കും’ എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ ഫുട്ബാള്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക് ഛേത്രിയെ കുറിച്ച് പറഞ്ഞത്.

ജൂണ്‍ ആറിന് കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷം അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്ന് വിരമിക്കുമെന്നാണ് 39 കാരനായ ഛേത്രി വ്യാഴാഴ്ച പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് തന്റെ തീരുമാനം അറിയിച്ചത്. രണ്ടുപതിറ്റാണ്ടോളം നീണ്ട കരിയറിനൊടുവിലാണ് ഛേത്രി കളത്തില്‍നിന്ന് തിരിച്ചുകയറുന്നത്. 2005 ജൂണ്‍ 12ന് പാകിസ്ത്താനെതിരെ അന്താരാഷ്ട്ര ഫുട്ബാളില്‍ അരങ്ങേറ്റം കുറിച്ച താരം 150 മത്സരങ്ങളില്‍ 94 ഗോളുകള്‍ നേടിയിട്ടുണ്ട്. നിലവില്‍ സജീവമായ കളിക്കാരില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ ലയണല്‍ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും തൊട്ടുപിന്നിലാണ് ഛേത്രി. ആറ് തവണ എ.ഐ.എഫ്.എഫ് പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയ താരത്തെ 2011ല്‍ അര്‍ജുന അവാര്‍ഡും 2019ല്‍ പത്മശ്രീയും നല്‍കി രാജ്യം ആദരിച്ചു.2008 ലെ എ.എഫ്.സി ചലഞ്ച് കുപ്പ്, 2011, 2015 ലെ സാഫ് ചാമ്പ്യന്‍ഷിപ്പ് 2007, 2009, 2012 ലെ നെഹ്‌റു കപ്പ്, 2017 ലെ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് എന്നിവയില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമുകളുടെ ഭാഗമായിരുന്നു സുനില്‍ ഛേത്രി. അടുത്തമാസമാണ് ഛേത്രിയുടെ അവസാന അന്താരാഷ്ട്ര മത്സരം. ജൂണ്‍ ആറിന് കുവൈത്തുമായുള്ള മത്സരത്തിന് ശേഷം കളമൊഴിയും. ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ നാല് പോയിന്റുമായി നിലവില്‍ ഖത്തറിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മൂന്ന് പോയിന്റുമായി കുവൈത്ത് നാലാമതാണ്.

Top