മേപ്പാടി: വയനാട് മുണ്ടക്കൈ-ചൂരൽമല മേഖലയിൽ ജനകീയ തിരച്ചിൽ തുടങ്ങി. ദുരന്തബാധിതരുടെ ബന്ധുക്കളും സുഹൃത്തുക്കളും ജനപ്രതിനിധികളും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ എട്ട് മണിയോടെ തിരച്ചിൽ തുടങ്ങി. ആറ് സോണുകളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്. രജിസ്റ്റർ ചെയ്ത ശേഷമാണ് തിരച്ചിലിനായി ആളുകളെ ദുരന്തമേഖലയിലേക്ക് വിടുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻറെ ഭാഗമായി ഇന്നലെ തിരച്ചിൽ നടന്നിരുന്നില്ല.
130 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഇന്നലെ മൂന്ന് മൃതദേഹവും ഒരു ശരീരഭാഗവും എയർലിഫ്റ്റിലൂടെ പുറത്തെടുത്തിരുന്നു. കാന്തൻപാറ വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നാണ് ഇവ കണ്ടെത്തിയത്. വെള്ളിയാഴ്ച കണ്ടെത്തിയ മൃതദേഹങ്ങൾ അന്ന് പുറത്തുകൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ, ഔദ്യോഗിക കണക്കുകളിൽ മരണം 229 ആയി. 400ലേറെ പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്.
ഇന്നലെ ദുരന്തമേഖലയിലും ദുരിതാശ്വാസ ക്യാമ്പിലെുമെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾ ദുരന്ത ബാധിതരെ ആശ്വസിപ്പിച്ചു. ഉച്ചയോടെയാണ് കൽപറ്റയിൽ നിന്ന് റോഡ് മാർഗം മുണ്ടക്കൈയിലെത്തിയത്. പിന്നീട് പ്രധാനമന്ത്രി മേപ്പാടി സെന്റ് ജോസഫ്സ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി. ഇരകളുടെ പ്രതിനിധികളുമായി അദ്ദേഹം നേരിൽ സംസാരിച്ചു. പ്രധാനമന്ത്രിയുമായി ക്യാമ്പിലുള്ളവർ അനുഭവങ്ങൾ പങ്കുവെച്ചു. ഉച്ചക്ക് മൂന്നോടെ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിലെത്തിയ പ്രധാനമന്ത്രി ദുരന്തത്തിനിരയായവരുടെ ഛായാചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തി. അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷമാണ് മടങ്ങിയത്.