CMDRF

വെടിനിർത്തൽ ചർച്ചക്ക് പോയവർക്ക് താക്കീതുമായി ഇസ്രായേലിൽ പടുകൂറ്റൻ റാലി

വെടിനിർത്തൽ ചർച്ചക്ക് പോയവർക്ക് താക്കീതുമായി ഇസ്രായേലിൽ പടുകൂറ്റൻ റാലി
വെടിനിർത്തൽ ചർച്ചക്ക് പോയവർക്ക് താക്കീതുമായി ഇസ്രായേലിൽ പടുകൂറ്റൻ റാലി

തെൽഅവീവ്: ബന്ദിമോചനവും വെടിനിർത്തലും സംബന്ധിച്ച ചർച്ചക്കായി ഖത്തറിലേക്ക് പോയ ഇസ്രായേലി പ്രതിനിധികൾക്ക് താക്കീതുമായി തെൽഅവീവിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് മുന്നിൽ പടുകൂറ്റൻ റാലി. ബന്ദിമോചന, വെടിനിർത്തൽ കരാർ ഒപ്പിട്ടിട്ടല്ലാതെ ഇസ്രായേലിലേക്ക് മടങ്ങിവരരുതെന്ന് ഗസ്സയിൽ ബന്ദികളാക്കപ്പെട്ടവരുടെ ബന്ധുക്കളും നൂറുകണക്കിന് പൊതുജനങ്ങളും ഉൾപെടുന്ന റാലി മുന്നറിയിപ്പ് നൽകി.

മൊസാദ് തലവൻ ഡേവിഡ് ബെർണിയ, ആഭ്യന്തര സുരക്ഷാ വിഭാഗം മേധാവി റോനൻ ബാർ, മിലിട്ടറി ഹോസ്റ്റേജ് ചീഫ് നിറ്റ്സാൻ അലോൺ എന്നിവരാണ് ഇസ്രായേൽ പക്ഷത്തു നിന്നും പങ്കെടുക്കുന്നത്. സി.ഐ.എ ഡയറക്ടർ ബിൽ ബേൺസ്, യു.എസ് മിഡിൽഈസ്റ്റ് പ്രതിനിധി ബ്രെട്ട് മക്ഗർക് എന്നിവരും ഖത്തർ, ഈജിപ്ത് പ്രതിനിധികളും ഭാഗമാകുന്നതായി ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്തു. ഹമാസ് ചർച്ച ബഹിഷ്‍കരിച്ചിരുന്നു. ഇനി ചർച്ചകളുടെ ആവശ്യമില്ലെന്നും ജൂലൈ രണ്ടിന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻെറ നിർദേശ പ്രകാരം തയാറാക്കിയ കരാർ ഇസ്രായേൽ പാലിക്കുകയാണ് ചെയ്യേണ്ടതെന്നും വ്യക്തമാക്കിയ ഹമാസ്, ചർച്ചക്കായി പ്രതിനിധികളെ നിയോഗിച്ചിട്ടില്ല. ഇസ്രായേൽ അത് പാലിക്കുകയാണെങ്കിൽ കരാർ നടപ്പാക്കാൻ ഹമാസും തയ്യാറാണെന്ന് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം സുഹൈൽ ഹിന്ദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് തെൽഅവീവിലെ തെരുവുകൾ കൈയടക്കി പ്രതിഷേധം അരങ്ങേറിയത്. “ലാസ്റ്റ് ചാൻസ് മാർച്ച്” എന്ന പേരിൽ മാർച്ച് നടത്തിയ പ്രതിഷേധക്കാർ, പ്രധാനമന്ത്രിക്കും ഭരണകൂടത്തിനുമെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങൾ ഉയർത്തി. ദോഹയിലേക്ക് ചർച്ചക്ക് പോയവർ കരാർ പൂർത്തിയാകുന്നതുവരെ അവിടെ തുടരണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ഗസ്സയിൽ തടവിലാക്കപ്പെട്ട 100 ലധികം ബന്ദികളുടെ സമയം തീരാറായെന്നും ഇവർ ചൂണ്ടിക്കാട്ടി.

“ചർച്ച നടത്താൻ പേയ സംഘത്തോടാണ്: ഇന്നോ വരുംദിവസങ്ങളിലോ കരാർ ഒപ്പിടാതെ നിങ്ങൾ ഇസ്രായേലിലേക്ക് മടങ്ങരുത്. കരാറുമായല്ലാതെ ഇസ്രായേലിലേക്ക് മടങ്ങാൻ നിങ്ങൾക്ക് കഴിയില്ല’ -ബന്ദിയായ നിമ്രോദ് കോഹന്റെ സഹോദരൻ യോതം കോഹൻ പറഞ്ഞു.

രാഷ്ട്രീയ നേട്ടത്തിനായി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു യുദ്ധം നീട്ടാൻ ശ്രമിക്കുന്നതായി ബന്ദികളുടെ ബന്ധുക്കൾ ആരോപിച്ചു.

വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടാൽ നെതന്യാഹുവിനെ താഴെയിറക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന തീവ്ര വലതുപക്ഷ സഖ്യകക്ഷികളായിരിക്കും തന്റെ സഹോദരൻ മരിച്ചാൽ ഉത്തരവാദികളെന്ന് ബന്ദിയായ ഇറ്റ്‌സിക് എൽഗരത്തിന്റെ സഹോദരൻ ഡാനി എൽഗരത്ത് പറഞ്ഞു. “കരാറിലെത്താനുള്ള അവസരങ്ങൾ തീവ്ര വലതുപക്ഷ മന്ത്രിമാർ ഭീഷണിപ്പെടുത്തി അട്ടിമറിക്കുന്നതായി ഞങ്ങൾ കേൾക്കുന്നു. അവർക്ക് ജീവനേക്കാൾ സ്ഥലത്തോടാണ് ഇഷ്ടം. ഇത്രയും പേർ ബന്ദികളായി തുടരുന്നത് ഇസ്രായേലിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ സുരക്ഷാപരവും സാമൂഹികവും ധാർമികവും മതപരവുമായ പരാജയത്തിന്റെ തെളിവാണെന്ന് മനസ്സിലാക്കുന്നില്ല” -അദ്ദേഹം പറഞ്ഞു. ഇസ്രായേൽ കാരണമാണ് ബന്ദികളെ മോചിപ്പിക്കാനുള്ള കരാർ സ്തംഭിച്ചതെന്ന പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ സ്വകാര്യ സംഭാഷണം ഇസ്രായേലി മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നതും ബന്ദികളുടെ ബന്ധുക്കളെ പ്രകോപിപ്പിച്ചിട്ടുണ്ട്.

ഹമാസ് ബന്ദികളാക്കിയ 251 പേരിൽ 111 പേർ ഇപ്പോഴും ഗസ്സയിൽ ഉണ്ടെന്നാണ് നിഗമനം. 39 പേർ മരിച്ചതായി ഐഡിഎഫ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബർ അവസാനത്തോടെ 105 സിവിലിയന്മാരെ ഹമാസ് മോചിപ്പിച്ചിരുന്നു. ഏഴ് ബന്ദികളെ സൈന്യം ജീവനോടെ രക്ഷിച്ചു. 24 ബന്ദികളുടെ മൃതദേഹങ്ങളും കണ്ടെടുത്തു.

പത്തുമാസമായി തുടരുന്ന ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ സംഘത്തിൻെറ ചർച്ചകൾക്ക് ഇന്നലെയാണ് ദോഹയിൽ തുടക്കമായത്. ഖത്തർ,അമേരിക്ക, ഈജിപ്ത് എന്നിവരുടെ സംയുക്ത ആഹ്വാനത്തെ തുടർന്നാണ്  ചർച്ച ആരംഭിച്ചത്. ഗസ്സയിൽ വെടിനിർത്തൽ സാധ്യമാക്കി യുദ്ധം അവസാനിപ്പിക്കുകയും, ബന്ദി മോചനവും ഗസ്സയിലേക്കുള്ള മാനുഷിക സഹായം ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് മധ്യസ്ഥ ചർച്ചകൾ തുടരുന്നതെന്ന് ഡോ. മാജിദ് അൽ അൻസാരി പറഞ്ഞു. പാതിവഴിയിൽ മുടങ്ങിയ മധ്യസ്ഥ ചർച്ച പുനരാരംഭിക്കാൻ ആഗസ്റ്റ് എട്ടിനായിരുന്നു മൂന്ന് രാജ്യങ്ങളുടെ തലവന്മാർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. ഹമാസ് വിട്ടു നിൽക്കുന്ന സാഹചര്യത്തിൽ ചർച്ചക്കു ശേഷം, അവരുമായി ആശയവിനിമയം നടത്താനാണ് പദ്ധതിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

രണ്ടാഴ്ച മുമ്പ് ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായിൽ ഹനിയ്യയെ ഇസ്രായേൽ ഇറാനിൽ വെച്ച് കൊലപ്പെടുത്തിയതോടെയാണ് ഗസ്സ മധ്യസ്ഥ ചർച്ചകൾ വീണ്ടും പ്രതിസന്ധിയിലായത്. തങ്ങളുടെ മണ്ണിൽ വെച്ച് നടന്ന കൊലപാതകത്തിന് ഇസ്രായേലിനോട് കണക്ക് ചോദിക്കുമെന്ന് ഇറാൻ നിലപാട് എടുത്തതോടെ മേഖലയിൽ യുദ്ധം പടരുമെന്ന ഭീതി ശക്തമായിരുന്നു. ഇതോടെ മധ്യസ്ഥ ചർച്ചകൾ പുനരാരംഭിക്കാൻ ഖത്തർ, അമേരിക്ക. ഈജിപ്ത് ഭരണാധികാരികൾ സംയുക്തമായി തീരുമാനിക്കുകയും വീണ്ടും വഴിതെളിയുകയുമായിരുന്നു.

എന്നാൽ, പുതിയ ചർച്ചകൾ ഇസ്രായേലിന് പുതിയ നിബന്ധനകളും ആവശ്യങ്ങളും മുന്നോട്ടുവെച്ച് കൂടുതൽ കൂട്ടക്കൊല നടത്താനുള്ള അവസരമൊരുക്കൽ മാത്രമാണെന്നാണ് മുതിർന്ന ഹമാസ് നേതാവ് സമി അബു സുഹ്റി പ്രതികരിച്ചു. സമാധന ശ്രമങ്ങൾ ഒരുവശത്ത് സജീവമാകുേമ്പാഴും ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കൊല തുടരുകയാണ്. 16456 കുട്ടികൾ ഉൾപ്പെടെ മരണസംഖ്യ 40,000വും കടന്നു കഴിഞ്ഞു.

Top