CMDRF

റഷ്യയിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ട സംഭവം ; അന്വേഷണത്തിന് ഉത്തരവിട്ട് തൃശ്ശൂർ റൂറൽ എസ്പി

റഷ്യയിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ട സംഭവം ; അന്വേഷണത്തിന് ഉത്തരവിട്ട് തൃശ്ശൂർ റൂറൽ എസ്പി
റഷ്യയിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ട സംഭവം ; അന്വേഷണത്തിന് ഉത്തരവിട്ട് തൃശ്ശൂർ റൂറൽ എസ്പി

തൃശൂർ: റഷ്യയിലെ യുക്രൈൻ ഷെല്ലാക്രമണത്തിൽ തൃശ്ശൂർ സ്വദേശിയായ സന്ദീപ്(36) മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് തൃശ്ശൂർ റൂറൽ എസ്പി. ചാലക്കുടി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. മരിച്ച സന്ദീപിന്റെ കേരളത്തിൽ നിന്നുള്ള റഷ്യൻ യാത്രയെ കുറിച്ചാണ് അന്വേഷിക്കുന്നത്. സന്ദീപ് ഉൾപ്പെട്ട 12 അംഗ പട്രോളിംഗ് സംഘം കൊല്ലപ്പെട്ട വിവരം മലയാളി അസോസിയേഷൻ വഴിയാണ് കുടുംബം അറിഞ്ഞത്.

ചാലക്കുടിയിലെ ഏജൻസി വഴി കഴിഞ്ഞ ഏപ്രിൽ രണ്ടി‌നാണ് സന്ദീപ് റഷ്യക്ക് പോയത്. സന്ദീപ് റസ്റ്റോറന്റ് ജോലിയ്ക്കാണ് വിദേശത്തേക്ക് പോയതെന്ന് വിവരം. ചാലക്കുടിയിലെ ഏജൻസി വഴി കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് സന്ദീപും മലയാളികളായ മറ്റു ഏഴു പേരും റഷ്യയിലേക്ക് പോയത്. മോസ്‌കോയിൽ റസ്റ്റോറന്റിലെ ജോലിക്കെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. പിന്നീട് റഷ്യൻ സൈനിക ക്യാമ്പിലെ കാന്റീനിലാണ് ജോലിയെന്നും സുരക്ഷിതനാണെന്നും സന്ദീപ് അറിയിച്ചിരുന്നു. പിന്നീട് വിളിച്ചപ്പോൾ പാസ്‌പോർട്ടും ഫോണും കളഞ്ഞുപോയെന്ന് സന്ദീപ് പറഞ്ഞതായും ബന്ധുക്കൾ പറയുന്നു.

എന്നാൽ, സന്ദീപ് റഷ്യൻ പൗരത്വം സ്വീകരിച്ചതായും സൈന്യത്തിൽ ചേർന്നതായും വിവരമുണ്ട്. പൗരത്വം ലഭിക്കുന്നതിന് സൈന്യത്തിൽ ചേരുന്ന സമ്പ്രദായം റഷ്യയിലുണ്ട്. പൗരത്വ പ്രശ്‌നം മൃതദേഹം നാട്ടിലെത്തിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും എംബസി ഇടപെടുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ. റഷ്യൻ സേനയുടെ ഭാഗമായ സന്ദീപ് സൈനിക പരിശീലനത്തിലായിരുന്നതിനാൽ നാട്ടിലേക്ക് ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. സന്ദീപിന്റെ അപ്രതീക്ഷിത മരണത്തിൽ തകർന്നിരിക്കുകയാണ് കുടുംബം. ഞെട്ടലോടെയാണ് നാട്ടുകാരും വാർത്ത കേട്ടത്. സന്ദീപിനെക്കുറിച്ച് വിവരങ്ങൾ അറിയണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ കേന്ദ്രമന്ത്രിമാരായ എസ്. ജയ്ശങ്കർ, സുരേഷ്‌ഗോപി, ജോർജ് കുര്യൻ എന്നിവർക്ക് പരാതി നൽകിയിരുന്നു. നോർക്ക വഴി റഷ്യയിലെ ഇന്ത്യൻ എംബസിയിലും ബന്ധുക്കൾ ബന്ധപ്പെട്ടിട്ടുണ്ട്.

Top