പാരീസ്: പാരീസ് ഒളിമ്പിക്‌സ് കൊടിയിറങ്ങിയെങ്കിലും ഒളിമ്പികിസിൽ കൊടുമ്പിരി കൊണ്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. ഇത്തവണത്തെ ഒളിമ്പിക്‌സിൽ ഏറ്റവും ചർച്ചയായത് ലിംഗവിവാദമായിരുന്നു. അൽജീരിയൻ ബോക്‌സറായ ഇമാനെ ഖലീഫിന്റെ ജൻഡർ ഐഡന്റിന്റിയായിരുന്നു ഏറ്റവും കൂടുതൽ ചർച്ചയായത്. എന്നാൽ എല്ലാ വിമർശനങ്ങൾക്കും മറുപടിയായി മേക്ക്ഓവർ വീഡിയോ ഇന്റർനെറ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇമാനെ ഖലീഫ്. 66 കിലോഗ്രാം ബോക്സിങ് വെൽറ്റർവെയ്റ്റ് മത്സരത്തിൽ ചൈനീസ് താരം യാങ് ല്യുവിനെ തോൽപ്പിച്ച് ഗോൾഡ് മെഡൽ കരസ്ഥമാക്കിയെങ്കിലും വിവാദങ്ങളിൽ കുടുങ്ങി ആ വിജയത്തിന് അർഹിച്ച അംഗീകാരം ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ, തന്നെ വിമർശിക്കുന്നവർക്ക് മറുപടി നൽകിയിരിക്കുകയാണ് ഇമാനെ.
മത്സരം തുടങ്ങി 46 സെക്കന്റുകൾക്കുള്ളിൽ തന്നെ ഇറ്റാലിയൻ ബോക്‌സർ ആംഗെള കരിനി ഇമാനെക്കെതിരെയുള്ള മത്സരത്തിൽ നിന്നും പിന്മാറിയതോടെയാണ് വിവാദങ്ങൾ ആരംഭിക്കുന്നത്. പിന്നാലെ ട്രാൻസ്‌ഫോബിക് കമന്റുകളിലൂടെ ഇമാനെയെ അപമാനിക്കുന്ന രീതിയിലേക്ക് ഒളിമ്പിക് വേദി മാറുകയായിരുന്നു. ഇമാനെയുടെ ശാരീരിക പ്രകൃത്വം പുരുഷന്റേതിന് തുല്യമാണെന്ന രീതിയിലുള്ള അപമാനവും സമൂഹമാധ്യമങ്ങളിലൂടെ ഇമാനെയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
ഇതിനെല്ലാം മറുപടിയുമായാണ് ഇപ്പോൾ തന്റെ മേക്ക് ഓവർ വീഡിയോയുമായി ഇമാനെ രംഗത്തെത്തിയിരിക്കുന്നത്. പെൺകുട്ടികളെ കുറിച്ചുള്ള യാഥാസ്ഥിതികമായ കാഴ്ചപ്പാടുകൾക്ക് അനുയോജ്യമായ രീതിയിലുള്ള തന്റെ ശരീരത്തിന്റെ മേക്ക് ഓവർ പങ്കുവെച്ചിരിക്കുന്നത്. ബ്യൂട്ടി കോഡിനൊപ്പമുള്ള കൊളാബൊറേഷന് വേണ്ടി തയ്യാറാക്കിയ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.