വി സി നിർണ്ണയത്തിന് സെർച്ച് കമ്മറ്റിയുണ്ടാക്കിയത് ചുമതല നിർവഹിക്കാൻ; ഗവർണർ

വി സി നിർണ്ണയത്തിന് സെർച്ച് കമ്മറ്റിയുണ്ടാക്കിയത് ചുമതല നിർവഹിക്കാൻ; ഗവർണർ

തിരുവനന്തപുരം : വി സി നിർണ്ണയത്തിന് സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചതോടെ ഗവർണരും സർക്കാരും തമ്മിലെ പോര് മുറുകുന്നു. സർവ്വകലാശാല പ്രതിനിധികളില്ലാതെയാണ് ഗവർണർ സെർച്ച് കമ്മറ്റി രൂപീകരിച്ചത്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സർവകലാശാല പ്രതിനിധികളെ നൽകിയില്ലെന്നും അതിനാൽ മറ്റ് നടപടികളുമായി താൻ മുന്നോട്ട് പോകുകയായിരുന്നുവെന്നും ജോലി ചെയ്യുന്നതിൽ നിന്ന് തടയാനാകില്ലെന്നും ഗവർണർ വ്യക്തമായി.

ആറ് തവണ കേരളാ സർവകലാശാലയോട് പ്രതിനിധികളെ ആവശ്യപ്പെട്ട് കത്ത് അയച്ചിരുന്നു. പ്രതിനിധികളെ നൽകരുതെന്നാണ് സർവകലാശാലയ്ക്ക് സർക്കാർ നൽകിയ നിർദ്ദേശം. മാധ്യമങ്ങൾ തന്നെ ഇത് റിപോർട്ട് ചെയ്തതതുമാണ്. സിൻഡിക്കറ്റുകൾക്ക് കോടതിയിൽ പോകാനുള്ള അവകാശം ഉണ്ട്. ചാൻസിലർക്ക് സേർച്ച് കമ്മിറ്റിയുമായി മുന്നോട്ട് പോകാനും അവകാശം ഉണ്ട്. എബിവിപി ആയതിനാൽ മാത്രം ചിലരെ ഗവർണർ നോമിനേറ്റ് ചെയ്യുന്നുവെന്ന ഉന്നതവിദ്യാഭാസ മന്ത്രിയുടെ പ്രതികരണത്തോട് ഗവർണർ പ്രതികരിക്കാൻ തയ്യാറായില്ല. മന്ത്രി തന്നെയാണ് കേരളാ സർവകലാശാല സിൻഡിക്കേറ്റ് യോഗം അലങ്കോലപ്പെടുത്തിയതെന്ന് ഗവർണർ ആരോപിച്ചു.

അതേ സമയം, സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട് പോകുകയാണ്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള, എം ജി, ഫിഷറീസ്, അഗ്രികൾച്ചർ, കെ ടി യു, മലയാളം സർവ്വകലാശാലകളിലേക്കാണ് നിയമന നീക്കം. ഗവർണർ രൂപീകരിച്ച കമ്മിറ്റികളിൽ യുജിസികളുടേയും ചാൻസ്ലരുടെയും നോമിനികളാണുളളത്. നോമിനികളെ നല്കാത്തതിനാൽ സർവ്വകലാശാല പ്രതിനിധികൾ ഇല്ല. സ്വന്തം നിലയ്ക്ക് വിസി നിയമനത്തിനാണ് ഗവർണറുടെ നീക്കം. രാജ്ഭവൻ വിഞാപനം ഇറക്കിയതോടെ ഇനി സർക്കാർ നീക്കമെന്തായിരിക്കുമെന്നാണ് ചർച്ചയാകുന്നത്.

Top