ഉത്തർപ്രദേശ്: ബിദൂനിൽ ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി നടത്തിയ ബലാത്സംഗ ശ്രമത്തിനിടെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. പച്ചക്കറി വാങ്ങാൻ വെള്ളിയാഴ്ച വൈകീട്ട് മാർക്കറ്റിൽ പോയ സമയത്താണ് സംഭവം ഉണ്ടായത്. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടിനുള്ളിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുടുംബം പരാതി നൽകിയതിനെത്തുടർന്ന് സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പൊലീസ് സംഘങ്ങൾ പ്രതികൾക്കായി തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയായ ജാനെ ആലം (22) തിരിച്ചറിഞ്ഞതായി സീനിയർ പോലീസ് സൂപ്രണ്ട് ബ്രിജേഷ് സിങ് പറഞ്ഞു. ഏറ്റുമുട്ടലിനെ തുടർന്നാണ് പ്രതിയെ പിടികൂടിയതെന്ന് ശനിയാഴ്ച പൊലീസ് അറിയിച്ചു.
Also Read: വടകര റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ ലഹരി വേട്ട
പ്രതിയുടെ കയ്യിൽ നാടൻ പിസ്റ്റളും വെടിക്കോപ്പും
ശനിയാഴ്ച പുലർച്ചെ നാലിന് ബീൻപൂർ റോഡിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്നാണ് പ്രതി അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും എന്നാൽ ബഹളം വെച്ചപ്പോൾ കുട്ടിയുടെ തല ചുമരിൽ ഇടിച്ചെന്നും ജാനെ ആലം വെളിപ്പെടുത്തി. പോലീസ് സംഘത്തിന് നേരെ ഇയാൾ വെടിയുതിർത്തതിനെ തുടർന്ന് കോൺസ്റ്റബിൾ മനോജിന് പരിക്കേറ്റു.
Also Read: പീഡനക്കേസിൽ പൊലീസുകാരന് തടവ് ശിക്ഷ
പ്രതിയിൽ നിന്ന് അനധികൃത നാടൻ പിസ്റ്റളും വെടിക്കോപ്പും കണ്ടെടുത്തു. ഏഴുവയസ്സുകാരിയെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും പിന്നീട് വീടിന്റെ പിന്നിലെ ഭിത്തി ചാടി രക്ഷപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.