CMDRF

ജനവാസ മേഖലയില്‍ ഭീതിപരത്തിയ കാട്ടുപോത്തിനെ മയക്കുവെടിവെച്ച് പിടികൂടി

ജനവാസ മേഖലയില്‍ ഭീതിപരത്തിയ കാട്ടുപോത്തിനെ മയക്കുവെടിവെച്ച് പിടികൂടി
ജനവാസ മേഖലയില്‍ ഭീതിപരത്തിയ കാട്ടുപോത്തിനെ മയക്കുവെടിവെച്ച് പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് തലയ്ക്കോണത്ത് ടെക്നോ സിറ്റിക്ക് സമീപത്തെ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടിച്ച് പിടികൂടി. പിരപ്പന്‍കോട് ഭാഗത്തുവെച്ചാണ് കാട്ടുപോത്തിനെ മയക്കുവെടിവച്ചത്. വെടിയേറ്റ കാട്ടുപോത്ത് വിരണ്ടോടി തെന്നൂര്‍ ദേവീക്ഷേത്രത്തിന് സമീപം മയങ്ങി വീഴുകയായിരുന്നു. മൂന്നു തവണയാണ് കാട്ടുപോത്തിനു നേരെ മയക്കുവെടിയുതിര്‍ത്തത്. നിലവില്‍ കാട്ടുപോത്തിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡിഎഫ്ഒ അനില്‍ ആന്റണി പറഞ്ഞു. കാട്ടുപോത്തിനെ വാഹനത്തില്‍ കയറ്റി വനത്തിലേക്ക് അയക്കും.

പാലോട് ഡിവിഷന്‍ ഓഫീസില്‍ എത്തിച്ച് ചികിത്സ നല്‍കുമെന്ന് അനില്‍ ആന്റണി പറഞ്ഞു. ഉള്‍വനത്തിലേക്ക് വിടുക ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും. നെയ്യാര്‍ വനമേഖല ഉള്‍പ്പെടെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ സ്ഥലത്തായിരിക്കും കാട്ടുപോത്തിനെ തുറന്ന് വിടുകയെന്നും അനില്‍ ആന്റണി പറഞ്ഞു. പാലോട് വനമേഖല പ്രഥമ പരിഗണനയിലാണ്. അന്തിമ തീരുമാനമായിട്ടില്ല. നിരീക്ഷണത്തിന് ശേഷം കാട്ടുപോത്തിനെ തുറന്നുവിടുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവസ്ഥലത്ത് നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള പാലോട് വനമേഖലയില്‍ നിന്ന് കൂട്ടംതെറ്റി എത്തിയ കാട്ടുപോത്തെന്നാണ് കരുതുന്നത്. പൂര്‍ണ വളര്‍ച്ച എത്താത്ത ഇതിന് 500 കിലോഗ്രാം ഭാരം വരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പകല്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കാട്ടുപോത്തിനെ പിടികൂടാനായിരുന്നില്ല. അലഞ്ഞുതിരിയുന്ന കാട്ടുപോത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് ആശങ്ക ഉയര്‍ന്നത്. തുടര്‍ന്ന് പൊലീസ് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. പാലോട് റേഞ്ച് ഓഫീസില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ കാല്‍പാടുകള്‍ പരിശോധിച്ച് കാട്ടുപോത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു.

ഹോസ്റ്റലില്‍ താമസിക്കുന്ന ടെക്നോസിറ്റിയിലെ ജീവനക്കാരും നാട്ടുകാരുമാണ് ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ കാട്ടുപോത്തിനെ കണ്ടത്. പുരയിടങ്ങളില്‍ മേഞ്ഞുനടക്കുന്ന നിലയില്‍ കാട്ടുപോത്തിനെ കണ്ടെത്തിയത്. ഈ വിവരം നാട്ടുകാര്‍ പഞ്ചായത്തധികൃതരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. കാടുപിടിച്ചുകിടക്കുന്ന നിരവധി പ്രദേശങ്ങളുള്ള മേഖലയില്‍ കാട്ടുപന്നികളൊക്കെ ഉണ്ടെങ്കിലും കാട്ടുപോത്തിനെ കാണുന്നത് ഇതാദ്യമായാണ്. പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഞ്ചല്‍, കുളത്തുപ്പൂഴ, പാലോട്, പരുത്തിപ്പള്ളി റെയ്ഞ്ചുകളില്‍ നിന്നും അന്‍പതോളം വനപാലകരും ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തുകയായിരുന്നു.

Top