വാഹനപരിശോധനക്കിടെ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്.

വാഹനപരിശോധനക്കിടെ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
വാഹനപരിശോധനക്കിടെ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി പഴകുളത് വച്ച് ആണ് ഇയാളെ പിടികൂടിയത്. വാഹനപരിശോധന നടത്തിവരവേ കെ.പി റോഡിലൂടെ യുവാക്കൾ ബൈക്കിൽ കഞ്ചാവുമായി വരുമെന്ന രഹസ്യവിവരം പൊലീസിന് കിട്ടി.

ഇതിന് പിന്നാലെ പൊലീസിന്റെ മുന്നിൽപ്പെട്ട യുവാക്കൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ, ബൈക്ക് മറിയുകയും ഓടിച്ച രഞ്ജിത്ത് കടന്നുകളയുകയായിരുന്നു. ബൈക്കിനു പിന്നിൽ യാത്രചെയ്തുവന്ന ജോയി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഓടിച്ചിട്ട് പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോൾ കൂടെ ഉണ്ടായിരുന്നത് സുഹൃത്ത് ഇലന്തൂർ സ്വദേശി രഞ്ജിത്ത് ആണെന്ന് വെളിപ്പെടുത്തി. ജോയിയുടെ കയ്യിലിരുന്ന പ്ലാസ്റ്റിക് കവറിനുള്ളിൽ നിന്നും പച്ചനിറത്തിലുള്ള മൂന്ന് പ്ലാസ്റ്റിക് കവർ പൊലീസ് കണ്ടെടുത്തു. അതിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും ഒരു മൊബൈൽ ഫോണും പണവും കണ്ടെടുത്തു. ബൈക്കിന്റെ സമീപത്ത് നിന്നും രഞ്ജിത്തിന്റെ മൊബൈൽ ഫോണും കണ്ടെത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വില്പനക്ക് എത്തിച്ചതാണ് കഞ്ചാവ് എന്ന് ചോദ്യം ചെയ്യലിൽ യുവാവ് സമ്മതിച്ചു. ബൈക്കിന്റെ ഉടമയെ സംബന്ധിച്ച വിവരങ്ങളും മറ്റും പോലീസ് ശേഖരിച്ചുവരികയാണ്. രക്ഷപ്പെട്ട രഞ്ജിത്തിനെ ഇനിയും പിടികൂടാൻ ആയിട്ടില്ല.

Top