CMDRF

ആർ ജി കർ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ യുവാവിന് ദാരുണാന്ത്യം

മകനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ചികിത്സിക്കാൻ ഡോക്ടർമാർ ഉണ്ടായിരുന്നില്ലെന്ന് യുവാവിന്റെ മാതാവ് ആരോപിച്ചു

ആർ ജി കർ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ യുവാവിന് ദാരുണാന്ത്യം
ആർ ജി കർ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ യുവാവിന് ദാരുണാന്ത്യം

കൊൽക്കത്ത: കൊൽക്കത്ത ആർജി കർ ആശുപത്രിയിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ യുവാവിന് ദാരുണാന്ത്യം. ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്ന് മകൻ മരിച്ചുവെന്നാണ് യുവാവിന്റെ കുടുംബത്തിന്റെ ആരോപണം. മകനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ചികിത്സിക്കാൻ ഡോക്ടർമാർ ഉണ്ടായിരുന്നില്ലെന്ന് യുവാവിന്റെ മാതാവ് ആരോപിച്ചു.

കൊൽക്കത്തയിൽ നിന്ന് 25 കിലോമീറ്റർ അകലെ ഹൂഗ്ലിയിലെ കോന്നാർ സ്വദേശിയായ ബിക്രം ഭട്ടാചാജി(28)യാണ് ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം ദാരുണമായി കൊല്ലപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റാണ് ബിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബിക്രമിനെ എമർജൻസി വാർഡിൽ എത്തിക്കുമ്പോൾ പരിശോധിക്കാൻ ഡോക്ടർമാർ ഉണ്ടായിരുന്നില്ലെന്ന് അമ്മ കബിത ഭട്ടാചാജി ആരോപിച്ചു. മണിക്കൂറുകൾകൊണ്ട് ബിക്രമിന്റെ സർജറി പൂർത്തിയാക്കാമായിരുന്നു. എന്നാൽ ഡോക്ടർമാർ ഇല്ലാതിരുന്നതിനാൽ ചികിത്സ വൈകിയെന്നും കബിത പറഞ്ഞു.

അതേസമയം ബിക്രമിന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ ആശുപത്രി അധികൃതർ നിഷേധിച്ചു. ബിക്രമിനെ ആശുപത്രിയിൽ എത്തിച്ച ഉടൻ ട്രോമ കെയറിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പലും മെഡിക്കൽ സുപ്പീരിയൻഡന്റുമായ ഡോ. സപ്തർഷി ചാറ്റർജി പറഞ്ഞത്. അപകടത്തിൽ ബിക്രമിന്റെ രണ്ട് കാലുകൾക്കും തലയ്ക്കും ഗുരുതര പരിക്ക് സംഭവിച്ചിരുന്നു. സിടി സ്‌കാൻ എടുക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടെ ബിക്രമിന് മരണം സംഭവിക്കുകയായിരുന്നുവെന്നും ഡോ. സപ്തർഷി ചാറ്റർജി പറഞ്ഞു.

ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്ന ട്രെയിനി ഡോക്ടർ അതിക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് ആശുപത്രി അധികൃതർക്കും പൊലീസുമെതിരെ കൊൽക്കത്തയിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ആർജി കറിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനടക്കം സംഭവത്തിൽ പങ്കുണ്ടെന്നാണ് ആരോപണം. കേസ് ഒതുക്കിതീർക്കാൻ കൊൽക്കത്ത പൊലീസ് ശ്രമിച്ചതായും ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെ കേസ് സിബിഐക്ക് വിട്ടു. കേസിൽ സിബിഐ ഉടൻ കുറ്റപത്രം സമർപ്പിക്കും. ഇതിനിടെയാണ് ആർജി കറിൽ അധികൃതരുടെ അനാസ്ഥയെ തുടർന്ന് യുവാവിന് ജീവൻ നഷ്ടപ്പെട്ട വാർത്തയും പുറത്തുവരുന്നത്.

Top