ഡൽഹി: മലയാളി താരം സഞ്ജു സാംസണെക്കുറിച്ച് കോച്ച് ഗൗതം ഗംഭീര്‍ മുമ്പ് പറഞ്ഞ വാചകങ്ങള്‍ ഓര്‍മിപ്പിച്ച് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. സഞ്ജുവിനെക്കുറിച്ച് മുമ്പ് കോച്ച് ഗൗതം ഗംഭീര്‍ പറഞ്ഞിട്ടുണ്ട്, സഞ്ജു ഇന്ത്യക്കായി കളിച്ചില്ലെങ്കില്‍ നഷ്ടം ഇന്ത്യയുടേതാണെന്ന്. അതേ ഗംഭീര്‍ ഇപ്പോള്‍ അവനെ ഓപ്പണറാക്കിയിരിക്കുന്നു. അഭിഷേക് ശര്‍മ മികച്ച തുടക്കമിട്ടെങ്കിലും സഞ്ജുവിന്‍റെ പ്രകടനത്തെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്.
പന്തിനെ നോവിക്കാതെ മൃദുവായി തഴുകിവിട്ടായിരുന്നു സഞ്ജു ഓരോ ബൗണ്ടറികളും നേടിയത്. അതും ഒന്നിന് പുറകെ ഒന്നായി. എല്ലാവരും വമ്പനടികളിലൂടെ റണ്‍സടിക്കുമ്പോള്‍ സഞ്ജുവും റണ്‍സടിച്ചിരുന്നു. പക്ഷെ രക്തം പൊടിയുമ്പോഴും വേദനിപ്പിക്കാത്തതുപോലെയായിരുന്നു സഞ്ജുവിന്‍റെ ബാറ്റിംഗ്.
സഞ്ജുവിനെക്കുറിച്ചുള്ള എന്‍റെ ഒരേയൊരു പരാതി അവന്‍ 29 റണ്‍സടിച്ച് നല്ല തുടക്കമിട്ടു, അത് കുറച്ചു കൂടി ദീര്‍ഘിപ്പിക്കണമെന്നാണ്. ഇത് പോരാ, അവന്‍ കുറച്ചു കൂടി റണ്‍സടിക്കണം, ഇല്ലെങ്കില്‍ അവനെ വീണ്ടും തഴയും. അവന്‍ ടീമില്‍ വന്നും പോയുമിരിക്കുകയാണ്, അതുപോലെ ബാറ്റിംഗ് ഓര്‍ഡറില്‍ കയറിയും ഇറങ്ങിയുമാണ് കളിക്കുന്നത്. അതുകൊണ്ട്, ഡൽഹിയില്‍ നടക്കുന്ന രണ്ടാം ടി20യിലെങ്കിലും നല്ല തുടക്കം കിട്ടിയാല്‍ സഞ്ജു അതൊരു വലിയ സ്കോറാക്കി മാറ്റണം. ഡൽഹിയില്‍ കഴിഞ്ഞില്ലെങ്കില്‍ അവസാന ടി20 നടക്കുന്ന ഹൈദരാബാദിലെങ്കിലും സഞ്ജു അത് നേടണം, എന്നാലെ എല്ലാവരുടെ ഓര്‍മകളില്‍ അവനുണ്ടാകുവെന്നും ആകാശ് ചോപ്ര പറഞ്ഞു.