CMDRF

‘അഫ്സല്‍ ഗുരുവിനു വേണ്ടി വാദിച്ചവരുടെ മകള്‍’; വിമര്‍ശിച്ച് സ്വാതി മലിവാൾ

പാര്‍ട്ടി തീരുമാനത്തിനെതിരെ രംഗത്തുവന്ന സ്വാതി മലിവാള്‍ രാജ്യസഭാ എംപി സ്ഥാനം രാജിവെക്കണമെന്ന് എഎപി ആവശ്യപ്പെട്ടു

‘അഫ്സല്‍ ഗുരുവിനു വേണ്ടി വാദിച്ചവരുടെ മകള്‍’; വിമര്‍ശിച്ച് സ്വാതി മലിവാൾ
‘അഫ്സല്‍ ഗുരുവിനു വേണ്ടി വാദിച്ചവരുടെ മകള്‍’; വിമര്‍ശിച്ച് സ്വാതി മലിവാൾ

ന്യൂഡല്‍ഹി: അതിഷി മെര്‍ലേനയെ ഡല്‍ഹി മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത പാര്‍ട്ടി നടപടിയെ വിമര്‍ശിച്ച് ആം ആദ്മി പാര്‍ട്ടി എംപി സ്വാതി മലിവാള്‍. അതിഷിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് ഡല്‍ഹിയെ സംബന്ധിച്ചിടത്തോളം നിര്‍ഭാഗ്യകരമായ ഒന്നാണ്. അതിഷി ഡമ്മി മുഖ്യമന്ത്രിയാണ്. ഡല്‍ഹിയെ ദൈവം രക്ഷിക്കട്ടെയെന്ന് സ്വാതി മലിവാള്‍ പറഞ്ഞു. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ വധശിക്ഷയില്‍നിന്ന് രക്ഷിക്കാന്‍ പോരാട്ടം നടത്തിയവരാണ് അതിഷിയുടെ മാതാപിതാക്കള്‍ എന്നും സ്വാതി പറഞ്ഞു.

അഫ്‌സല്‍ ഗുരു നിരപരാധിയാണെന്നും തൂക്കിലേറ്റരുതെന്നും രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്നും പറഞ്ഞ് അതിഷിയുടെ മാതാപിതാക്കള്‍ പലവട്ടം രാഷ്ട്രപതിക്ക് ദയാഹര്‍ജികള്‍ സമര്‍പ്പിച്ചു. എത്രമാത്രം തെറ്റാണിത്. ഇന്ന് അതിഷി മുഖ്യമന്ത്രിയാകും. പക്ഷേ നമുക്കെല്ലാം അറിയാം, അവര്‍ ഒരു ഡമ്മി മുഖ്യമന്ത്രിയായിരിക്കുമെന്ന്. എന്നിരുന്നാലും ഇത് ഒരു പ്രധാനപ്പെട്ട വിഷയമാണ്. കാരണം അവര്‍ മുഖ്യമന്ത്രിയാകും. ഇത് രാജ്യത്തിന്റെയും ഒപ്പം ഡല്‍ഹിയുടെയും സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരമൊരു മുഖ്യമന്ത്രിയില്‍നിന്ന് ഡല്‍ഹിയിലെ ജനങ്ങളെ ദൈവം രക്ഷിക്കട്ടേ എന്നായിരുന്നു സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെ സ്വാതി പറഞ്ഞത്.

Also Read: അരവിന്ദ് കെജ്രിവാളിന് നന്ദി അറിയിച്ച് അതിഷി മര്‍ലേന

അതേസമയം, അതിഷി മെര്‍ലേനയ്ക്കാതിരായ കടുത്ത വിമര്‍ശനം എഎപി നേതൃത്വത്തെ ചൊടിപ്പിച്ചു. പാര്‍ട്ടി തീരുമാനത്തിനെതിരെ രംഗത്തുവന്ന സ്വാതി മലിവാള്‍ രാജ്യസഭാ എംപി സ്ഥാനം രാജിവെക്കണമെന്ന് എഎപി ആവശ്യപ്പെട്ടു. സ്വാതി മലിവാള്‍ വായിക്കുന്നത് ബിജെപി തിരക്കഥയാണ്. ബിജെപിക്കു വേണ്ടി പാർട്ടിയിൽ തുടരാനാകില്ല. നാണവും ധാർമ്മികതയുമുണ്ടെങ്കിൽ രാജിവെച്ചു പോകണം. ബിജെപിയോട് രാജ്യസഭാ ടിക്കറ്റ് സ്വാതി മലിവാള്‍ ആവശ്യപ്പെടണമെന്നും എഎപി നേതൃത്വം അഭിപ്രായപ്പെട്ടു.

Top