CMDRF

അബ്ദു റഹീമിന്റെ ജയില്‍ മോചനം ഏതു സമയത്തും പ്രതീക്ഷിക്കാം: പ്രതിഭാഗം അഭിഭാഷകന്‍

അബ്ദു റഹീമിന്റെ ജയില്‍ മോചനം ഏതു സമയത്തും പ്രതീക്ഷിക്കാം: പ്രതിഭാഗം അഭിഭാഷകന്‍
അബ്ദു റഹീമിന്റെ ജയില്‍ മോചനം ഏതു സമയത്തും പ്രതീക്ഷിക്കാം: പ്രതിഭാഗം അഭിഭാഷകന്‍

റിയാദ്: വധശിക്ഷ റദ്ദാക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദു റഹീമിന്റെ ജയില്‍ മോചനം ഏതു സമയത്തും പ്രതീക്ഷിക്കാമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ഒസാമ അല്‍ അമ്പര്‍. കേസ് കോടതിയില്‍ ഇരിക്കുന്നതിനാല്‍ മോചന ഉത്തരവ് എന്നായിരിക്കുമെന്ന് കൃത്യമായി പറയാന്‍ സാധിക്കില്ല. സാധാരണ കേസുകളില്‍ നിന്ന് വേറിട്ട് റഹീമിന്റെ കേസുമായി വൈകാരിക അടുപ്പമായെന്ന് ഒസാമ അല്‍ അമ്പര്‍ പറഞ്ഞു. ഗള്‍ഫ് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദു റഹീമിനെ വധശിക്ഷ ഒഴിവാക്കിയുള്ള കോടതി ഉത്തരവ് റിയാദ് ഗവര്‍ണറേറ്റിലും പബ്ലിക് പ്രോസിക്യൂഷനിലും എത്തിയതായി അഭിഭാഷകന്‍ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഓഫീസില്‍ നിന്നും ഫോണില്‍ വിളിച്ച് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചിരുന്നതായും ഒസാമ അല്‍ അമ്പര്‍ വ്യക്തമാക്കി.

റഹീമിനെ മോചിപ്പിക്കുന്നതിനായുള്ള ദിയാധനം സമാഹരിച്ച ശേഷം ജയില്‍ മോചിതനാക്കുന്നതിനായി ഒരു ദിവസവും പാഴാക്കിയിട്ടില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു. കേസിനെ കൃത്യമായി പിന്തുടരുകയും കോടതിയും ബന്ധപ്പെട്ട വകുപ്പുകളും ആവശ്യപ്പെടുന്നത് അനുസരിച്ച് എല്ലാം കൃത്യസമയത്ത് ചെയ്തിട്ടുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി കേസിന് പെട്ടെന്ന് തന്നെ പരിസമാപ്തിയുണ്ടാകുമെന്നാണ് കരുതുന്നതെന്ന് അഭിഭാഷകന്‍ പറഞ്ഞു. കൂടാതെ കേസിലെ എല്ലാ ഘട്ടത്തിലും തന്നോടൊപ്പം നിന്ന റിയാദ് റഹീം സഹായസമിതിയും മലയാളി സമൂഹവും പുതിയ പാഠങ്ങള്‍ ഏറെ പകര്‍ന്ന് തന്നെന്നും ഒസാമ അല്‍ അമ്പര്‍ കൂട്ടിച്ചേര്‍ത്തു.

ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയും ചെയ്തു. ഇതോടെ ഭയന്നു വിറച്ച റഹീം ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ച് വരുത്തി. കവര്‍ച്ച സംഘം റഹീമിനെ ബന്ധിയാക്കി അനസിനെ ആക്രമിച്ചു എന്ന രീതിയില്‍ ഇരുവരും ചേര്‍ന്ന് കള്ളക്കഥയുണ്ടാക്കി. റഹീമിനെ സീറ്റില്‍ കെട്ടിയിട്ടു പൊലീസിനെ വിവരം അറിയിച്ചു. എന്നാല്‍, പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സംഭവം കള്ളക്കഥയാണെന്ന് ബോധ്യപ്പെടുകയും ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പത്ത് വര്‍ഷത്തിന് ശേഷം നസീറിന് ജാമ്യം ലഭിച്ചു. റഹീം വധ ശിക്ഷയും കാത്ത് 16 വര്‍ഷമായി അല്‍ഹായിര്‍ ജയിലില്‍ തുടരുകയായിരുന്നു.

Top