CMDRF

പുതുവൈപ്പ് ബീച്ചില്‍ കുളിക്കുന്നതിനിടെ അപകടം; മരണം മൂന്നായി

പുതുവൈപ്പ് ബീച്ചില്‍ കുളിക്കുന്നതിനിടെ അപകടം; മരണം മൂന്നായി
പുതുവൈപ്പ് ബീച്ചില്‍ കുളിക്കുന്നതിനിടെ അപകടം; മരണം മൂന്നായി

കൊച്ചി: കടലില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട രണ്ടുപേര്‍കൂടി മരിച്ചു. പുതുവൈപ്പ് ബീച്ചിലാണ് സംഭവം. കത്രിക്കടവ് മേത്തേക്കാട്ട് ബോബന്റെ മകന്‍ മിലന്‍ (20), ഗാന്ധിനഗര്‍ ചെറുവുള്ളിപറമ്പ് ആന്റണിയുടെ മകന്‍ ആല്‍വിന്‍ (20) എന്നിവരാണ് മരിച്ചത്. ഇരുവരും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കത്രിക്കടവ് പത്തുമുറി വെള്ളേപ്പറമ്പില്‍ സുരേന്ദ്രന്‍ പിള്ളയുടെ മകന്‍ അഭിഷേക് (21) അപകടം നടന്ന ഞായറാഴ്ചതന്നെ മരിച്ചിരുന്നു.

ഏഴംഗ സംഘമാണ് ഞായറാഴ്ച രാവിലെ ബീച്ചിലെത്തിയത്. ഒരാളൊഴികെയുള്ളവര്‍ കുളിക്കാനിറങ്ങി. ഇവിടെ നീന്തല്‍ പരിശീലനം നടത്തുന്നവരുടെ മുന്നറിയിപ്പ് അവഗണിച്ച് സംഘം വടക്കോട്ട് നീങ്ങിയതാണ് അപകടത്തിന് കാരണമായത്. സംഘം ഐ.ഒ.സി. ഗ്യാസ് പ്ലാന്റിന്റെ പടിഞ്ഞാറെ മതിലിനരികിലൂടെ നീങ്ങി കടലില്‍ ഇറങ്ങുകയായിരുന്നു.

തിരയില്‍പ്പെട്ടാണ് മൂന്നുപേരേയും കാണാതായത്. നീന്തല്‍ പരിശീലനം നടത്തിയിരുന്ന വൈപ്പിന്‍ ബീച്ച് ക്ലബ്ബിലെയും ഡോള്‍ഫിന്‍ ക്ലബ്ബിലെയും നീന്തല്‍ വിദഗ്ധരാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. മിലനേയും ആല്‍വിനേയും ആണ് ആദ്യം രക്ഷിച്ച് കരയ്‌ക്കെത്തിച്ചത്. അഭിഷേകിനെ കണ്ടെത്തുമ്പോള്‍ അവശനിലയിലായിരുന്നു.

ബീച്ചിലുണ്ടായിരുന്ന ടാക്‌സിയില്‍ ആദ്യം കിട്ടിയ രണ്ടുപേരെയും പിന്നീട് എത്തിയ പോലീസ് വാഹനത്തില്‍ അഭിഷേകിനെയും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും അഭിഷേക് മരിച്ചിരുന്നു. അപ്രതീക്ഷമായെത്തിയ തിരമാല കൂട്ടുകാരുടെ ജീവന്‍ അപഹരിച്ചതിന്റെ നടുക്കത്തിലാണ് സുഹൃത്തുക്കള്‍.

Top