CMDRF

രാത്രി ഷൂട്ടിങ്ങിനിടെ അപകടം: നടന്മാരുടെ മൊഴിയെടുത്തു

രാത്രി ഷൂട്ടിങ്ങിനിടെ അപകടം: നടന്മാരുടെ മൊഴിയെടുത്തു
രാത്രി ഷൂട്ടിങ്ങിനിടെ അപകടം: നടന്മാരുടെ മൊഴിയെടുത്തു

കൊച്ചി: എം.ജി. റോഡിൽ അർധരാത്രി അനുമതിയില്ലാതെ നടത്തിയ ഷൂട്ടിങ്ങിനിടെ കാർ മറ്റൊരു കാറിലിടിച്ച് മറിഞ്ഞ സംഭവത്തിൽ പരിക്കേറ്റവരുടെയും വാഹനമോടിച്ചയാളുടെയും മൊഴിയെടുത്ത് പോലീസ്. അപകടത്തിൽ നടൻമാരുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു.

പരിക്കേറ്റ നടൻ സംഗീത് പ്രതാപ്, അർജുൻ അശോകൻ, ഭക്ഷണവിതരണ ശൃംഖലയുടെ ജീവനക്കാരൻ എന്നിവരുടെ മൊഴി ഞായറാഴ്ച രേഖപ്പെടുത്തി. വാഹനം ഓടിച്ചിരുന്ന സിനിമയുടെ അണിയറ പ്രവർത്തകന്റെ മൊഴിയും രേഖപ്പെടുത്തി.

സംഭവം മോട്ടോർ വാഹനവകുപ്പും അന്വേഷിക്കുന്നുണ്ട്. റിപ്പോർട്ട് നൽകാൻ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്‌മെന്റിനെ ചുമതലപ്പെടുത്തിയതായി ആർ.ടി.ഒ. അറിയിച്ചു. എം.വി.ഡി.സംഘം അപകടത്തിൽപ്പെട്ട വാഹനം പരിശോധിക്കും.

സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളും ശേഖരിക്കും. പോലീസിൽനിന്നും വിവരങ്ങൾ തേടും. റിപ്പോർട്ട് കിട്ടിയശേഷം നടപടിയെടുക്കുമെന്ന് ആർ.ടി.ഒ. വ്യക്തമാക്കി. അതിനിടെ സിനിമാ ഷൂട്ടിങ്ങിന് അനുമതിതേടി സിനിമാ പ്രവർത്തകർ എറണാകുളം സെൻട്രൽ സ്റ്റേഷനിലും കമ്മിഷണർക്കും അപേക്ഷ നൽകിയിരുന്നുവെന്ന് പോലീസ് പറയുന്നു.

എന്നാൽ അനുമതി നൽകിയിരുന്നില്ല. അനുമതി ലഭിക്കും മുൻപ് പൊതുനിരത്തിൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ അപകടകരമായരീതിയിൽ വാഹനമോടിച്ച് ഷൂട്ടിങ് നടത്തിയതിനാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.

Top