ഭോപാല്‍: മധ്യപ്രദേശില്‍ യുവതിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ദളിത് യുവാവിന് നേരെ ആക്രമണം. നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ അര്‍ധനഗ്നനാക്കി കഴുത്തില്‍ ചെരുപ്പ് മാലയിട്ട് പരസ്യമായി നടത്തിച്ചു. യുവാവിന്റെ മുഖത്ത് കറുപ്പ് നിറമടിക്കുകയും ശരീരത്തില്‍ ബെല്‍റ്റുകൊണ്ട് മര്‍ദിക്കുകയും ചെയ്തു.
ഭാന്‍പുര പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഭായിസോദാമണ്ടി ഗ്രാമത്തില്‍ കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ വൈറലായതോടെയാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പട്ടികജാതി-പട്ടികവര്‍ഗ വകുപ്പുകള്‍ പ്രകാരവും ഭാരതീയ ന്യായ സംഹിതയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരവും പ്രതികളായ രണ്ട് പേര്‍ക്കെതിരെ കേസെടുത്തതായി ഭാന്‍പുര പൊലീസ് പറഞ്ഞു. രാമേശ്വര്‍ ഗുര്‍ജാര്‍, ബല്‍ചന്ദ് ഗുര്‍ജാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
സെപ്റ്റംബര്‍ 29ന് ദളിത് യുവാവിനെതിരെ ഒരു യുവതി പരാതി നല്‍കിയിരുന്നു. അവഹേളിക്കും വിധം പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. തുടര്‍ന്ന് യുവാവിനെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. ഇതിനുപിന്നാലെയാണ് യുവാവിനെ നാട്ടുകാരില്‍ രണ്ട് പേര്‍ ഗ്രാമത്തിലൂടെ അര്‍ധനഗ്നനാക്കി നടത്തിച്ചത്.
Also read: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് പിടിയിൽ
എന്നാല്‍ യുവതി നല്‍കിയ പരാതിയില്‍ ചോദ്യം ചെയ്യുന്നതിനിടെ യുവാവ് ഇക്കാര്യം പറഞ്ഞില്ലെന്നും വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവരങ്ങള്‍ അറിഞ്ഞതെന്നും പൊലീസ് അറിയിച്ചു. ഒരാളെ മര്‍ദിക്കുന്ന വിഡിയോ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടിയെടുത്തതായി മന്ദ്സൗര്‍ എസ്.പി അഭിഷേക് ആനന്ദ് പറഞ്ഞു.