റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയത് സൗദി ലീഗിലെ അതുല്യ നേട്ടം

റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയത് സൗദി ലീഗിലെ അതുല്യ നേട്ടം

റിയാദ്: കാല്‍പന്തുകളിയിലെ റെക്കോഡുകള്‍ ഓരോന്നും സ്വന്തം പേരില്‍ എഴുതിച്ചേര്‍ക്കുകയാണ് പോര്‍ച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലാലിഗയിലും പ്രീമിയര്‍ ലീഗിലും സീരി എയിലുമെല്ലാം കണ്ട ഗോളടിമികവ് 39-ാം വയസ്സില്‍ സൗദി പ്രോ ലീഗിലും തുടര്‍ന്നതോടെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിനുള്ള റെക്കോഡാണ് അവസാനമായി തേടിയെത്തിയിരിക്കുന്നത്. ലീഗിലെ അവസാന മത്സരത്തില്‍ അല്‍ ഇത്തിഹാദിനെ 4-2ന് വീഴ്ത്തിത്തിയ മത്സരത്തില്‍ അല്‍ നസിനായി ഇരട്ടഗോളടിച്ചാണ് അബ്ദുറസാഖ് ഹംദല്ലയുടെ പേരിലുള്ള റെക്കോഡ് സ്വന്തം പേരിലേക്ക് മാറ്റിയത്. 2019 സീസണില്‍ അല്‍ നസ്റിനായി 34 ഗോളടിച്ച ഹംദല്ലയെ മറികടന്ന ക്രിസ്റ്റ്യാനോയുടെ പേരിൽ 35 ഗോളായി നാല് വ്യത്യസ്ത ലീഗുകളില്‍ ടോപ് സ്‌കോററാവുന്ന ആദ്യ ഫുട്ബാളറെന്ന നേട്ടവും താരം സ്വന്തമാക്കി. അല്‍ ഇത്തിഹാദിനെതിരായ മത്സരത്തില്‍ പത്താം മിനിറ്റിലും 44-ാം മിനിറ്റിലും റൊണാള്‍ഡോ എതിര്‍ വലയില്‍ പന്തെത്തിച്ചെങ്കിലും രണ്ടും ഓഫ്സൈഡ് കെണിയില്‍ കുടുങ്ങി.

എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ താരം അല്‍ നസ്റിനായി അക്കൗണ്ട് തുറന്നു. മുഹമ്മദ് അല്‍ ഫാത്തിലിന്റെ പാസ് നെഞ്ചിലിറക്കി പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. 66-ാം മിനിറ്റില്‍ ഗോളിലേക്ക് കുതിച്ച റൊണാള്‍ഡോയെ പിറകില്‍നിന്ന് വീഴ്ത്തിയ അല്‍ ഇത്തിഹാദ് താരം സല്‍മീന്‍ അല്‍ മന്‍ഹാലി ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതോടെ പത്തുപേരിലേക്ക് ചുരുങ്ങി. പിന്നാലെ പോര്‍ച്ചുഗീസുകാരന്റെ രണ്ടാരം ഗോളുമെത്തി. മാഴ്സലോ ബ്രൊസോവിച് എടുത്ത കോര്‍ണര്‍ കിക്ക് ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. അഞ്ച് മിനിറ്റിനകം റൊണാള്‍ഡോയെ തിരിച്ചുവിളിച്ചതിന് പിന്നാലെ അല്‍ നസിനെ തേടി പെനാല്‍റ്റിയെത്തി. ഹാട്രിക് നേടാനുള്ള അവസരമാണ് സബ്സ്റ്റിറ്റിയൂഷന്‍ കാരണം താരത്തിന് നഷ്ടമായത്. കിക്കെടുത്ത അബ്ദുല്‍ റഹ്‌മാന്‍ ഗീബ് പിഴവില്ലാതെ ലക്ഷ്യത്തിലെത്തിച്ചതോടെ ലീഡ് മൂന്നായി ഉയര്‍ന്നു.എന്നാല്‍, നിശ്ചിത സമയം അവസാനിക്കാന്‍ രണ്ട് മിനിറ്റ് ശേഷിക്കെ അല്‍ ഷംറാനിയിലൂടെ ഇത്തിഹാദ് ഒരു ഗോള്‍ തിരിച്ചടിച്ചു. നാല് മിനിറ്റിനകം ലഭിച്ച പെനാല്‍റ്റി ഗോള്‍കീപ്പര്‍ തടഞ്ഞതിനെ തുടര്‍ന്ന് റീബൗണ്ടില്‍ ഫാബിഞ്ഞോ രണ്ടാം ഗോളും നേടി. എന്നാല്‍, ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ മെഷാരി അല്‍ നെമര്‍ തകര്‍പ്പന്‍ ഹെഡറിലൂടെ അല്‍ നസ്റിനായി നാലാം ഗോളും നേടിയതോടെ വിജയം പൂര്‍ത്തിയായി. ലീഗില്‍ ജേതാക്കളായ അല്‍ ഹിലാലിന് 14 പോയന്റ് പിറകില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസ്ര്‍ ഫിനിഷ് ചെയ്തത്.

Top