CMDRF

നടൻ ദർശൻ പ്രതിയായ കൊലക്കേസ്; ഗൂഢാലോചനയിൽ ഉൾപ്പെട്ടത് 17 പേർ

നടൻ ദർശൻ പ്രതിയായ കൊലക്കേസ്; ഗൂഢാലോചനയിൽ ഉൾപ്പെട്ടത് 17 പേർ
നടൻ ദർശൻ പ്രതിയായ കൊലക്കേസ്; ഗൂഢാലോചനയിൽ ഉൾപ്പെട്ടത് 17 പേർ

ബെംഗളൂരു: കന്നഡ നടൻ ദർശൻ പ്രതിയായ കൊലക്കേസിൽ 17 പേർ ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ബെംഗളൂരു പൊലീസ്. രേണുക സ്വാമിയെ ചിത്രദുർഗ ജില്ലയിൽ നിന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുവരുന്നത് ഉൾപ്പെടെ, ക്രൂരമായ കുറ്റകൃത്യത്തിൻ്റെ ആസൂത്രണത്തിലും നിർവ്വഹണത്തിലും ഉൾപ്പെട്ട നാലുപേർക്ക് കേസിലെ രണ്ടാം പ്രതി കൂടിയായ ദർശൻ 50 ലക്ഷം രൂപ നൽകിയെന്നും പൊലീസ് പറഞ്ഞു.

തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, മൃതദേഹം സംസ്കരിക്കൽ എന്നിവ കൈകാര്യം ചെയ്യുന്നതിനായി പ്രദോഷ് (പവൻ) എന്നയാൾക്ക് നൽകിയ 30 ലക്ഷം രൂപയും ഇതിൽ ഉൾപ്പെടുന്നു. നിഖിലിനും കേശവമൂർത്തിക്കും 5 ലക്ഷം രൂപ വീതം നൽകി. വ്യാജ കുറ്റസമ്മതം നടത്തി ജയിലിൽ പോയ രാഘവേന്ദ്ര, കാർത്തിക് എന്നീ രണ്ട് പേരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകിയിട്ടുണ്ട്.

ദർശൻറെ കടുത്ത ആരാധകൻ കൂടിയായ രേണുക സ്വാമി പവിത്രക്ക് അശ്ലീല സന്ദേശമയച്ചതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. ജൂൺ 8നാണ് ഒരു ഫാർമസി കമ്പനിയിൽ ജോലി ചെയ്യുന്ന രേണുകയെ ചിത്രദുർഗയിൽ നിന്നും തട്ടിക്കൊണ്ടുപോകുന്നത്. പിറ്റേന്ന് രേണുകസ്വാമിയുടെ മൃതദേഹം സുമനഹള്ളി പാലത്തിന് സമീപമുള്ള അഴുക്കുചാലിൽ കണ്ടെത്തുകയും ചെയ്തു.

മരിക്കുന്നതിനു മുൻപ് രേണുക സ്വാമിക്ക് ക്രൂരമർദ്ദനമേറ്റിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്വാമിയെ മരത്തടികൾ ഉപയോഗിച്ച് ആക്രമിക്കുകയും പിന്നീട് കെട്ടിയിട്ട് വൈദ്യുതാഘാതമേൽപ്പിക്കുകയും ചെയ്തു. തലയിലും വയറിലുമടക്കം മുറിവുകൾ മൂലമുണ്ടായ പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിന് കാരണമായത്. സ്വാമിയെ അടിക്കാൻ ദർശൻ ഉപയോഗിച്ച തുകൽ ബെൽറ്റും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

രേണുക സ്വാമിയെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത ഷെഡിൽ നിന്ന് രക്തക്കറയുടെ സാമ്പിളുകളും മുടിയിഴകളും കാറിൽ നിന്ന് ഇതുവരെ തിരിച്ചറിയാത്ത ദ്രാവകവും പൊലീസ് ശേഖരിച്ചു. ഷെഡിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് രണ്ട് കാറുകൾ പൊലീസ് കണ്ടെത്തിയത്. ഒന്ന് ദർശൻറേതാണെന്നാണ് സംശയം. രേണുക സ്വാമിയെ ബെംഗളൂരുവിലേക്ക് കൊണ്ടുവന്ന ഒരു കാർ പിന്നീട് ചിത്രദുർഗ ജില്ലയിലെ അയ്യനഹള്ളി ഗ്രാമത്തിൽ നിന്ന് കണ്ടെത്തി.

Top