CMDRF

എ.ഡി.ജി.പിയ്ക്ക് താക്കീത്, ഐ.എ.എസുകാരിയോട് ‘മൗനം’ ചീഫ് സെക്രട്ടറിയ്ക്ക് എതിരെ ഉദ്യോഗസ്ഥർ

എ.ഡി.ജി.പിയ്ക്ക് താക്കീത്, ഐ.എ.എസുകാരിയോട് ‘മൗനം’ ചീഫ് സെക്രട്ടറിയ്ക്ക് എതിരെ ഉദ്യോഗസ്ഥർ
എ.ഡി.ജി.പിയ്ക്ക് താക്കീത്, ഐ.എ.എസുകാരിയോട് ‘മൗനം’ ചീഫ് സെക്രട്ടറിയ്ക്ക് എതിരെ ഉദ്യോഗസ്ഥർ

ർക്കാർ അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയതിന് ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ചീഫ് സെക്രട്ടറി താക്കീത് നൽകിയെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്ന് ചീഫ് സെക്രട്ടറി ഡോക്ടർ വി വേണു, എഡിജിപി എം ആർ അജിത് കുമാറിന് മുന്നറിയിപ്പ് നൽകിയെന്നതാണ് വാർത്ത. സിംഗപ്പൂരിലേക്ക് നടത്തിയ യാത്രയിൽ ഡിജിപിയുടെ അനുമതി മാത്രമാണ് വാങ്ങിയിരുന്നതെന്നും, സർക്കാരിൽ നിന്നും രേഖാമൂലം അനുമതി തേടിയിരുന്നില്ലന്നുമാണ് ഏഷ്യാനെറ്റ് പറയുന്നത്.

തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുണ്ടായിരുന്നതിനാൽ തെരെഞ്ഞെടുപ്പ് കമ്മിഷൻ്റെ അനുമതി വാങ്ങിയാണ് യാത്ര ചെയ്തതെന്നും, പകരം ചുമതല മറ്റൊരു ഉദ്യോഗസ്ഥന് നൽകിയിരുന്നതായും, എല്ലാ രേഖകളും സമർപ്പിച്ചാണ് അവധിയെടുത്തതെന്നുമാണ് അജിത് കുമാർ വിശദീകരിച്ചതെന്നും ഇതേ വാർത്തയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതായത് തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ പൂർണ്ണ നിയന്ത്രണത്തിൽ ഉദ്യോഗസ്ഥ സംവിധാനം പ്രവർത്തിക്കുന്ന സമയത്ത് നടന്ന ഈ യാത്രയ്ക്ക്, അതേ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ അനുമതി ഉണ്ടായിരുന്നു എന്നത് വ്യക്തം. ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരുടെ യോഗം വിളച്ച മുഖ്യമന്ത്രിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ അനുമതി ഇല്ലാത്തതിനാൽ ആ യോഗം തന്നെ റദ്ദാക്കേണ്ടി വന്നിരുന്നു എന്നതും ശ്രദ്ധേയമാണ്.

അതേസമയം, എ.ഡി.ജി.പിയെ ചീഫ് സെക്രട്ടറി താക്കീത് ചെയ്തതായ വാർത്ത പുറത്ത് വന്നതോടെ, മറ്റു ചില ചോദ്യങ്ങളും ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥർക്കിടയിൽ ഇപ്പോൾ ഉയർന്നിട്ടുണ്ട്. അതിൽ പ്രധാനം, ഒരു മന്ത്രിയെ കെട്ടിപിടിച്ച ഐ.എ.എസുകാരിയുടെ പെരുമാറ്റചട്ട ലംഘനത്തിൽ ചീഫ് സെക്രട്ടറി കണ്ണടച്ചു എന്നതാണ്. ഐ.പി.എസുകാരനെ വിമർശിക്കാൻ ആവേശം കാട്ടുന്നവർ ഐ.എ.എസുകാരിയുടെ പെരുമാറ്റം കണ്ടില്ലെന്ന് നടിച്ചത് എന്തടിസ്ഥാനത്തിലാണെന്നാണ് ചോദ്യം. ഇക്കാര്യത്തിൽ ഐ.എ.എസുകാർക്കിടയിൽ പോലും ചീഫ് സെക്രട്ടറിയ്ക്ക് എതിരായ വികാരമാണുള്ളത്.

മന്ത്രി കെ രാധാകൃഷ്ണൻ പത്തനംതിട്ട കളക്ടറുട ഔദ്യോഗിക വസതി സന്ദർശിച്ചപ്പോൾ എടുത്ത ഫോട്ടോ, അടുത്തയിടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ഡയറക്ടറായ ദിവ്യ എസ് അയ്യർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ഏറെ വിവാദത്തിന് കാരണമായിരുന്നു. കളക്ടറുടെ ഔദ്യോഗിക വസതി എന്നു പറയുന്നത് ക്യാംപ് ഓഫീസായാണ് പ്രവർത്തിക്കുന്നത് എന്നിരിക്കെ, ജില്ലാ മജിസ്ട്രേറ്റു കൂടിയായ കളക്ടർ പദവിക്ക് നിരക്കാത്ത പ്രവർത്തി ചെയ്തു എന്ന വിമർശനമാണ് ദിവ്യ എസ് അയ്യർക്ക് എതിരെ, ഐ.എ.എസ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പെടെ ഉയർന്നിരുന്നത്.

സിവിൽ സർവ്വീസ് പരിശീലന കാലയളവിൽ തന്നെ പറയുന്നത് മന്ത്രിമാരുൾപ്പെടെ ഏത് ആളായാലും ഷെയ്ക്ക് ഹാൻഡ് മാത്രം നൽകുക അല്ലാതെ മറ്റു ഒരു തരത്തിലും ശരീരത്തിൽ സ്പർശിക്കാൻ പാടില്ല എന്നതാണ്. ഷെയ്ക്ക് ഹാൻഡ് നൽകുന്നത് പോലും അപ്പുറത്തുള്ളയാൾ കൈനീട്ടിയാൽ മാത്രമാണെന്നതും ഐ.എ.എസ് പരിശീലന കാലയളവിൽ പ്രത്യേകം പഠിപ്പിക്കുന്നതാണ്. ഈ പാഠം മറന്നാണ് ദിവ്യ എസ് അയ്യർ പ്രവർത്തിച്ചിരുന്നത്. ഇത് ഗുരുതര ചട്ട ലംഘനമായാണ് ഐ.എ.എസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചിരുന്നത്.

വർഷങ്ങൾക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ കൂളിങ്ഗ്ലാസ് വച്ച് ഷൈൻ ചെയ്ത ചത്തിസ്ഗഡ് കേഡറിലെ ഒരു ജില്ലാ കലക്ടർക്ക് നോട്ടീസ് നൽകുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. വസ്ത്ര ധാരണരീതി ഐഎഎസ് ഉദ്യോഗസ്ഥന് ചേർന്നതല്ലെന്ന് കണ്ടാണ് അന്ന് നടപടി സ്വീകരിച്ചിരുന്നത്.

ബസ്റ്റർ ജില്ലാ കളക്ടർ അമിത് കാട്ടാരിയക്കാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നിരുന്നത്. ഛത്തീസ്ഗഡ് ജഗതൽപുർ വിമാനത്താവളത്തിൽ എത്തിയ മോദിക്ക് ഹസ്തദാനം നൽകുമ്പോൾ അമിത് കട്ടാരിയ കൂളിങ് ഗ്ലാസ് ധരിച്ചിരുന്നു. ഇതാണ് ചട്ട ലംഘനമായി അധികൃതർ കണ്ടെത്തിയിരുന്നത്.

ഉദ്യോഗസ്ഥന്മാർക്ക് ഓരോ സാഹചര്യങ്ങളിലും ധരിക്കേണ്ട ഡ്രസ് കോഡ് നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയെ പോലുള്ള ഒരാൾ എത്തുമ്പോൾ കറുത്ത കൂളിങ് ഗ്ലാസ് വച്ചത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് അഡ്മിനിസ്ട്രേഷൻ ഡിവിഷൻ സ്പെഷൽ സെക്രട്ടറി അന്നു തന്നെ വ്യക്തമാക്കിയിരുന്നത്.

ഐ.എ.എസുകാർ ഉൾപ്പെടെയുള്ള കേന്ദ്ര സർവ്വീസിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തികൾ നിരന്തരം കേന്ദ്ര ഏജൻസികൾ മോണിറ്റർ ചെയ്തു വരുന്നുണ്ട്. അവരുടെ റഡാറിൽ ദിവ്യ എസ് അയ്യരുടെ വിവാദ ചിത്രവും കുടുങ്ങിയിട്ടുണ്ട്.

മന്ത്രിയെ കെട്ടിപ്പിടിക്കുന്ന ഫോട്ടോ എടുപ്പിക്കുക മാത്രമല്ല, അത് സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിച്ചതും, അതിനെ മാധ്യമങ്ങളിലൂടെ ദിവ്യ എസ് അയ്യർ പരസ്യമായി ന്യായീകരിച്ചതും, ഉന്നത ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചിരുന്നു.

മന്ത്രി കെ രാധാകൃഷ്ണനെ കെട്ടിപിടിക്കുന്ന ഫോട്ടോ പുറത്ത് വിട്ടത് മാത്രമല്ല, സ്നേഹം പ്രകടിപ്പിക്കുന്നതിന് പ്രോട്ടോക്കോൾ ഉണ്ടാകില്ലന്ന് പരസ്യമായി ദിവ്യ എസ് അയ്യർ ചാനലിലൂടെ പ്രതികരിച്ചതും, അച്ചടക്കമുള്ള ഒരു ഐ.എ.എസ് ഓഫീസർക്ക് ചേർന്ന പ്രവർത്തിയല്ലെന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ തുറന്നടിച്ചിരുന്നത്.

ഐ.എ.എസ് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഇത്തരം വിമർശനങ്ങൾ ഉയർന്നിട്ടു പോലും അത് കണ്ടില്ലെന്ന് നടിച്ച ചീഫ് സെക്രട്ടറിയാണിപ്പോൾ, തിരഞ്ഞെടുപ്പ് കമ്മിഷൻ്റെയും ഡി.ജി.പിയുടെയും അനുമതി വാങ്ങി വിദേശ യാത്ര നടത്തിയ എ.ഡി.ജി.പിയെ താക്കിത് ചെയ്തിരിക്കുന്നത്. മാധ്യമ വാർത്ത ശരിയാണെങ്കിൽ ഇത് എന്ത് നീതി എന്നതാണ്, ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥർ ഇപ്പോൾ ചോദിക്കുന്നത്.

Report : M Vinod

Top