ഇനിയും ഭാരം കുറച്ചാൽ വിനേഷ് മരിച്ചുപോകുമെന്ന് പേടിച്ചു: കോച്ചിന്റെ എഫ്ബി പോസ്റ്റ്

ഇനിയും ഭാരം കുറച്ചാൽ വിനേഷ് മരിച്ചുപോകുമെന്ന് പേടിച്ചു: കോച്ചിന്റെ എഫ്ബി പോസ്റ്റ്
ഇനിയും ഭാരം കുറച്ചാൽ വിനേഷ് മരിച്ചുപോകുമെന്ന് പേടിച്ചു: കോച്ചിന്റെ എഫ്ബി പോസ്റ്റ്

ന്യൂഡൽഹി: 2024 പാരിസ് ഒളിംപിക്സിനിടെ ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ട്, ഇന്ത്യയുടെ മൊത്തം വിഷമമായിരുന്നു. എന്നാൽ ഫൈനൽ പോരാട്ടത്തിന്റെ തലേന്ന് ഇനിയും ഭാരം കുറയ്ക്കാൻ ശ്രമിച്ചാൽ ജീവൻ തന്നെ നഷ്ടമായേക്കുമെന്ന് താൻ ഭയപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തി പരിശീലകൻ വോളർ അകോസ്. താൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വോളർ അകോസ് ഇക്കാര്യം കുറിച്ചത്. അതേസമയം, ഹംഗേറിയൻ ഭാഷയിൽ പോസ്റ്റ് ചെയ്ത കമന്റ് തൊട്ടുപിന്നാലെ അദ്ദേഹം ഡിലീറ്റ് ചെയ്തു. ഇതിന്റെ കാരണം വ്യക്തമല്ല. അതേസമയം ഭാരപരിശോധനയിൽ വിനേഷ് ഫോഗട്ട് പരാജയപ്പെട്ടതിനു പിന്നാലെ പരിശീലകൻ ഉൾപ്പെടെയുള്ളവർക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.

എന്നാൽ തുടർച്ചയായി മൂന്നു മത്സരങ്ങൾ ജയിച്ച് ഫൈനലിൽ കടന്നതിനു പിന്നാലെ നടത്തിയ ഭാരപരിശോധനയിൽ വിനേഷ് ഫോഗട്ടിന് 2.700 കിലോഗ്രാം ഭാരം കൂടുതലായിരുന്നു. തുടർന്ന് മത്സരത്തലേന്ന് രാത്രി കഠിനമായി അധ്വാനിച്ചാണ് വിനേഷ് ഭാരം കുറച്ചത്. എന്നാൽ ഒടുവിൽ ഭാരപരിശോധനയിൽ 100 ഗ്രാം കൂടിയതോടെ താരത്തെ അയോഗ്യയാക്കുകയും ചെയ്തു. ഇതിനെതിരെ വിനേഷ് ഫോഗട്ട് രാജ്യാന്തര കായിക തർക്കപരിഹാര കോടതിയെ സമീപിച്ചെങ്കിലും വിധി ഇന്ത്യക്ക് എതിരായിരുന്നു. താരത്തിന്റെ വാദം വിശദമായി കേട്ടതിന് ശേഷമാണ് അപ്പീൽ കോടതി തള്ളിയത്. ഫൈനലിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യയാക്കിയ സാഹചര്യത്തിൽ, സംയുക്ത വെള്ളിമെഡലിന് അവകാശവാദം ഉന്നയിച്ചാണ് വിനേഷ് ഫോഗട്ട് കോടതിയെ സമീപിച്ചത്.

ഒളിംപിക്സിലെ സെമി പോരാട്ടത്തിനു ശേഷം പരിശോധിച്ചപ്പോൾ വിനേഷ് ഫോഗട്ടിന് 2.700 കിലോഗ്രാം ഭാരം കൂടിയതായി കണ്ടു. ഇതോടെ 1.20 മണിക്കൂർ കഠിനമായി വ്യായാമം ചെയ്തെങ്കിലും പിന്നെയും ഒന്നരക്കിലോ ഭാരം കൂടുതലായിരുന്നു. പിന്നീട് 50 മിനിറ്റോളം സോന ബാത്ത് നടത്തിയെങ്കിലും വിനേഷ് ഫോഗട്ടിന്റെ ശരീരത്തിൽനിന്ന് ഒരു തുള്ളി വിയർപ്പു പോലും പൊടിഞ്ഞില്ല. അതോടെ ആകെയുള്ള പ്രതീക്ഷ നഷ്ടമായി. പിന്നീട് അർധരാത്രി മുതൽ പുലർച്ചെ 5.30 വരെ വിനേഷ് വിവിധ കാർഡിയോ മെഷീനുകളിൽ കഠിനമായി വ്യായാമം ചെയ്തും ഗുസ്തിയിലെ നീക്കങ്ങൾ പരിശീലിച്ചും ശ്രമിച്ചുനോക്കി. 2–3 മിനിറ്റ് മാത്രം വിശ്രമിച്ചായിരുന്നു ഈ പരിശ്രമം. ചെറിയ ഇടവേളയ്ക്കു ശേഷം അവൾ വീണ്ടും കഠിന പരിശ്രമം തുടർന്നു’’– പരിശീലകൻ കുറിച്ചു.

അതേസമയം രണ്ടാമതും സോന ബാത്ത് നടത്താൻ തീരുമാനിച്ചെങ്കിലും അതിനു മുൻപേ വിനേഷ് ഫോഗട്ട് തളർന്നുവീണതായും കോച്ച് വെളിപ്പെടുത്തി.

അതികഠിന ശ്രമത്തിനിടെ അവൾ തളർന്നുവീണു. ഒരുവിധത്തിലാണ് ഞങ്ങൾ അവളെ എഴുന്നേൽപ്പിച്ചത്. പിന്നീട് ഒരു മണിക്കൂർ വീണ്ടും സോന ബാത്ത് നടത്തി. സംഭവങ്ങളെ നാടകീയമാക്കാൻ വേണ്ടിയല്ല ഞാൻ ഇതെല്ലാം എഴുതുന്നത്. ഇങ്ങനെ പോയാൽ അവൾ മരിച്ചുപോയേക്കുമെന്ന് അന്നു രാത്രി ഞാൻ അത്രമാത്രം ശരിക്കും ഭയപ്പെട്ടിരുന്നു’ – കോച്ച് കുറിച്ചു.

അതേസമയം ഭാരം കുറയ്ക്കാനുള്ള തീവ്ര ശ്രമത്തിനിടെ ബോധരഹിതയായി വീണ വിനേഷ് ഫോഗട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം അവരുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചും കോച്ച് പോസ്റ്റിൽ കുറിച്ചു.

‘‘അന്നു രാത്രി ആശുപത്രിയിൽനിന്ന് തിരിച്ചെത്തിയ ശേഷം ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നു. എന്നെയോർത്ത് താങ്കൾ വിഷമിക്കരുതെന്ന് എന്ന് വിനേഷ് പറഞ്ഞു. ഈ കഠിനാധ്വാനം മൂലം എന്തു ബുദ്ധിമുട്ട് അനുഭവപ്പെട്ടാലും, പിടിച്ചുനിൽക്കാൻ കൂടുതൽ ഊർജം വേണമെന്നു തോന്നുമ്പോഴും ലോകത്തിലെ ഏറ്റവും മികച്ച താരത്തെയാണ് (ജപ്പാൻ താരം യുയ് സുസാകി) താൻ തോൽപ്പിച്ചതെന്ന കാര്യം ഓർക്കണമെന്ന് താങ്കൾ പറഞ്ഞത് എന്റെ മനസ്സിലുണ്ട്. ആ ലക്ഷ്യം ഞാൻ നേടിക്കഴിഞ്ഞു. അതേസമയം ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഞാൻ എന്ന കാര്യം ഇതിനകം തെളിയിക്കുകയും ചെയ്തു. നമുക്ക് ലക്ഷ്യം നേടാനാകുമെന്ന് തെളിയിച്ചുകഴിഞ്ഞു. യാഥാർഥ്യത്തിൽ മെഡലും പോഡിയവുമെല്ലാം വെറും വസ്തുക്കൾ മാത്രമാണ്. നമ്മുടെ പ്രകടനം ആർക്കും അവഗണിക്കാനാകില്ല’’ – കോച്ച് ഇങ്ങനെ കുറിച്ചു.

Top