CMDRF

ഡല്‍ഹിയിലെ എഎപി സര്‍ക്കാരിനെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്; സഞ്ജയ് സിങ്

ഡല്‍ഹിയിലെ എഎപി സര്‍ക്കാരിനെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്; സഞ്ജയ് സിങ്
ഡല്‍ഹിയിലെ എഎപി സര്‍ക്കാരിനെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്; സഞ്ജയ് സിങ്

ഡല്‍ഹി: ഡല്‍ഹിയിലെ എഎപി മന്ത്രി രാജ് കുമാറിന്റെ രാജിക്ക് പിന്നാലെ ഗുരുതര ആരോപണവുമായി സഞ്ജയ് സിങ് രംഗത്ത്. ഡല്‍ഹിയിലെ എഎപി സര്‍ക്കാരിനെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എഎപി വക്താവ് സഞ്ജയ് സിങ് ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാനാണ് ബിജെപി ശ്രമം. ഇതിനായി ഇഡി അടക്കമുള്ള ഏജന്‍സികളെ ബിജെപി ഉപയോഗിക്കുകയാണ്. 23 മണിക്കൂറിലധികം ഇഡി റെയ്ഡ് നേരിട്ട വ്യക്തിയാണ് രാജ് കുമാര്‍. എഎപി സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. ഇഡിയുടെ സമ്മര്‍ദം മൂലമാണ് രാജ് കുമാര്‍ രാജിവെച്ചതെന്നും സഞ്ജയ് സിങ് ആരോപിച്ചു. തുടക്കം മുതല് കെജ്രവാളിന്റെ കൂടെയുണ്ടായിരുന്നയാളാണ് രാജ് കുമാര്‍ ആനന്ദെന്നും സ്വന്തം മനസ്സാക്ഷിയുടെ ആഹ്വാനത്തിന് ഉത്തരം നല്‍കിയാണ് രാജ്കുമാര്‍ ആനന്ദ് രാജി നല്‍കിയതെന്നുമാണ് ഡല്‍ഹി ബിജെപി അധ്യക്ഷന് വീരേന്ദ്ര സച്‌ദേവ പ്രതികരിച്ചത്.

മദ്യനയക്കേസില്‍ പ്രതിരോധത്തിലായ ആം ആദ്മി പാര്‍ട്ടിക്ക് രാജ് കുമാറിന്റെ രാജി കനത്ത തിരിച്ചടിയായി. ഡല്‍ഹിയിലെ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാര്‍ ആനന്ദ് പാര്‍ട്ടിക്കെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് പാര്‍ട്ടി അംഗത്വവും മന്ത്രി സ്ഥാനവും രാജിവച്ചത്. പാര്‍ട്ടി അഴിമതിയില്‍ മുങ്ങിയെന്നാണ് രാജ് കുമാര്‍ ആനന്ദിന്റെ വിമര്‍ശനം. മദ്യ നയക്കേസില്‍ അരവിന്ദ് കെജ്രിവാളിന് ഡല്‍ഹിഹൈക്കോടതിയില്‍ ഇന്നലെയേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് മന്ത്രിയുടെ രാജി.

എന്നാല്‍ മദ്യ നയക്കേസില്‍ ഇഡി നേരത്തെ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ബിജെപി തങ്ങളുടെ നേതാക്കളെ വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കുന്നതായി നേരത്തെ തന്നെ എഎപി നേതൃത്വം ആരോപിക്കുന്നുണ്ട്. അതിനിടെയാണ് മന്ത്രിയുടെ രാജി. മന്ത്രിയുടെ വസതിയില്‍ ഇഡി നേരത്തെ പരിശോധന നടത്തിയിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ദളിത് വിരുദ്ധ നടപടികളാണെന്നും ഇനിയും പാര്‍ട്ടിയില്‍ തുടരാനാകില്ലെന്നുമാണ് മന്ത്രിയുടെ നിലപാട്.

Top