CMDRF

കേരളത്തില്‍ എയിംസ് വരുമെന്നുറപ്പാണ്: കെ.സുരേന്ദ്രന്‍

കേരളത്തില്‍ എയിംസ് വരുമെന്നുറപ്പാണ്: കെ.സുരേന്ദ്രന്‍
കേരളത്തില്‍ എയിംസ് വരുമെന്നുറപ്പാണ്: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ് വികസിത ഭാരതത്തിലേക്കുള്ള ചുവടുവെപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. ബജറ്റിനെ പറ്റി പഠിക്കുന്നതിന് മുന്നേ സംസ്ഥാന ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍ ബഡ്ജറ്റ് കേരള വിരുദ്ധമാണെന്ന് വിമര്‍ശനം നടത്തുന്നത് ശരിയല്ല. ബഡ്ജറ്റിലെ ഒരു കടലാസും കാണുന്നതിനു മുമ്പാണ് ധനകാര്യ മന്ത്രി പ്രതികരണം നടത്തിയത്.

കഴിഞ്ഞ 10 വര്‍ഷമായിട്ട് ഒരു ബഡ്ജറ്റിലും എംയിസ് പോലെയുള്ള പദ്ധതികള്‍ പ്രഖ്യാപിക്കാറില്ല. അതൊക്കെ പിന്നീടാണ് പ്രഖ്യാപിക്കാറുള്ളത്. കേരളത്തില്‍ എംയിസ് വരുമെന്നുറപ്പാണ്. എന്നാല്‍ മുന്‍വിധിയോടുകൂടിയുള്ള വിമര്‍ശനമാണ് കേരള ധനകാര്യ മന്ത്രി ഉന്നയിക്കുന്നത്. കേരളത്തിലെ ഓരോ കേന്ദ്ര പദ്ധതിക്കും എന്തൊക്കെ ലഭിച്ചു എന്ന് വ്യക്തമാകാന്‍ ഇരിക്കുന്നതേയുള്ളൂ. 54,000 കോടി കേരളത്തിന് കിട്ടാനുണ്ടെന്ന് പറഞ്ഞ ധനമന്ത്രിയില്‍ നിന്നും ഇതൊക്കെയേ മലയാളികള്‍ പ്രതീക്ഷിക്കുന്നുള്ളൂവെന്നും സുരേന്ദ്രന്‍ പറഞ്ഞു

അടിസ്ഥാന വികസന മേഖലയിലും ഉത്പാദന മേഖലയിലും മുന്നേറ്റത്തിന് വേഗത കൂട്ടുന്ന ബഡ്ജറ്റാണിത്. സ്ത്രീകള്‍, പട്ടികജാതിക്കാര്‍, പട്ടികവര്‍ഗ്ഗക്കാര്‍ തുടങ്ങിയ ദുര്‍ബല വിഭാഗങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രധനമന്ത്രിക്ക് സാധിച്ചു. 4.1 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഒരു മാസത്തെ അധിക ശമ്പളം ലഭ്യമാക്കുകയും ചെയ്യുന്ന നടപടികള്‍ യുവാക്കളുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുമെന്നുറപ്പാണ്. മുദ്ര ലോണ്‍ 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷമാക്കിയ ഉയര്‍ത്തുന്നത് സംരഭകത്വം വര്‍ദ്ധിപ്പിക്കുകയും യുവാക്കള്‍ക്ക് മികച്ച അവസരമൊരുക്കുകയും ചെയ്യും. വികസനത്തിന് സഹായിക്കുന്ന നിരവധി നിര്‍ദ്ദേശങ്ങളാണ് ബഡ്ജറ്റില്‍ ഉള്ളത്.

നഗരങ്ങളില്‍ ഒരു കോടി പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നത് നിര്‍മ്മാണ മേഖലയ്ക്കും കരുത്തുപകരും. കേരളത്തിന് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ നീക്കിയിരിപ്പ് ഈ ബഡ്ജറ്റിലുണ്ട്. ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമുള്ള ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ ബഡ്ജറ്റില്‍ ഉണ്ട്. കാര്‍ഷിക മേഖലയ്ക്ക് 1.52 ലക്ഷം കോടി രൂപ അനുവദിച്ചു. സമുദ്രോല്‍പ്പന്നങ്ങളുടെ കയറ്റുമത് വര്‍ദ്ധിപ്പിക്കാന്‍ നികുതി ഇളവ് നല്‍കും. എല്ലാ വിഭാഗം ജനങ്ങളെയും സ്പര്‍ശിക്കുന്ന ബഡ്ജറ്റാണിത്. മധ്യവര്‍ഗത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്ന തരത്തിലുള്ള നികുതി പരിഷ്‌കരണങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top