എകെജി സെന്ററിലേക്ക് ബോംബെറിഞ്ഞ കേസ്; യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ

എകെജി സെന്ററിലേക്ക് ബോംബെറിഞ്ഞ കേസ്; യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസിൽ‌ രണ്ടാം പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ. തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി സുഹൈർ ഷാജഹാനാണ് പിടിയിലായത്. വിദേശത്തുനിന്നു ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. എകെജി സെന്ററിലേക്ക് പടക്കം എറിയാൻ നിർദേശിച്ചത് സുഹൈൽ ആണെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തൽ‌.

2022 ജൂലൈ ഒന്നിനാണ് എകെജി സെന്ററിനു നേർക്കു പടക്കമെറിഞ്ഞത്. സംഭവത്തിന്റെ രണ്ടാം വാർഷികത്തിലാണു പ്രതിയുടെ അറസ്റ്റ്. ആക്രമണത്തിനു പ്രതിയെത്തിയ സ്കൂട്ടറിന്റെ ഉടമയും മൂന്നാം പ്രതിയുമായ സുധീഷിനെ ഇനിയും പിടിക്കാനായിട്ടില്ല. നാലു പ്രതികളുള്ള കേസിൽ കഴക്കൂട്ടം ആറ്റിപ്രയിലെ യൂത്ത് കോൺഗ്രസ് നേതാവ് വി.ജിതിൻ, സുഹൃത്ത് നവ്യ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

നവ്യയുടെ സഹായത്തോടെ സ്കൂട്ടർ സംഘടിപ്പിച്ച് എകെജി സെന്ററിനു മുൻപിലെത്തി ജിതിൻ സ്ഫോടകവസ്തു എറിഞ്ഞെന്നാണു പൊലീസ് കണ്ടെത്തൽ. ഒന്നാം പ്രതിയായ ജിതിനെ 85 ദിവസത്തിനുശേഷമാണ് അറസ്റ്റ് ചെയ്തത്. കെപിസിസി ഓഫിസിലേക്കു ഡിവൈഎഫ്ഐ പ്രതിഷേധ പരിപാടി നടത്തുകയും ഓഫിസ് ആക്രമിക്കാൻ തുനിയുകയും ചെയ്തതിന്റെ വൈരാഗ്യത്തിൽ സുഹൈൽ ഷാജഹാനാണു പദ്ധതി ആസൂത്രണം ചെയ്തതെന്നാണു കുറ്റപത്രത്തിലുള്ളത്.

Top