CMDRF

ദി കേരള സ്റ്റോറിയെ വെറുത്തവരെല്ലാം ഇപ്പോള്‍ ഞങ്ങളുടെ ആരാധകര്‍; സുദീപ്തോ സെന്‍

ദി കേരള സ്റ്റോറിയെ വെറുത്തവരെല്ലാം ഇപ്പോള്‍ ഞങ്ങളുടെ ആരാധകര്‍; സുദീപ്തോ സെന്‍
ദി കേരള സ്റ്റോറിയെ വെറുത്തവരെല്ലാം ഇപ്പോള്‍ ഞങ്ങളുടെ ആരാധകര്‍; സുദീപ്തോ സെന്‍

ടുക്കി രൂപതയ്ക്ക് പിന്നാലെ ‘ദി കേരള സ്റ്റോറി’ പലയിടത്തും പ്രദര്‍ശിപ്പിക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ സുദീപ്തോ സെന്‍. ദൂരദര്‍ശനില്‍ ‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ചത് കടുത്ത എതിര്‍പ്പുകള്‍ക്ക് കാരണമായിരുന്നു. ഭരണ-പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങളും പരാതികളും മുഖവിലയ്ക്കെടുക്കാതെയായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്. കേരളത്തെ മോശമായി ചിത്രീകരിക്കുന്നു എന്ന ആക്ഷേപം നേരിട്ട ഈ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള കേന്ദ്രതീരുമാനത്തിനെതിരേ സി.പി.എമ്മും കോണ്‍ഗ്രസുമുള്‍പ്പെടെ ഇലക്ഷന്‍ കമ്മിഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടിന് ഡി.ഡി. നാഷണല്‍ ചാനലില്‍ ചിത്രം സംപ്രേക്ഷണം ചെയ്തു.

അതേസമയം, കേരളത്തിലെ കത്തോലിക്കാ സഭകളുടെ നേതൃത്വത്തില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ഇടുക്കി രൂപതയ്ക്ക് പിന്നാലെ താമരശ്ശേരി-തലശ്ശേരി രൂപതകളും ദി കേരള സ്റ്റോറി പ്രദര്‍ശനത്തിന് എത്തിക്കുകയാണ്. യുവജനവിഭാഗം കെ.സി.വൈ.എം. ആണ് പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. തലശ്ശേരി രൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലും ചിത്രം പ്രദര്‍ശിപ്പിക്കും.

എന്നാല്‍ വിവാദങ്ങള്‍ക്ക് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ സുദീപ്തോ സെന്‍. ദി കേരള സ്റ്റോറിയെ രാഷ്ട്രീയവത്കരിക്കരുതെന്ന് പറഞ്ഞ സംവിധായകന്‍ രാജ്യത്തെ പെണ്‍മക്കള്‍ക്കൊപ്പം നില്‍ക്കണമെന്നും കൂട്ടിച്ചേര്‍ത്തു. ”ഞങ്ങള്‍ക്കറിയാം, ദി കേരള സ്റ്റോറി ഇന്ത്യന്‍ സിനിമയുടെ മിക്കവാറും എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തു… ആഗോളതലത്തില്‍ നിരവധി ഹൃദയങ്ങളെ ഈ ചിത്രം സ്പര്‍ശിക്കുന്നുവെന്നതാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം. ചിത്രം റിലീസ് ചെയ്ത് ഒരു വര്‍ഷം പിന്നിടുമ്പോഴും ആളുകള്‍ അതിനെക്കുറിച്ച് സംസാരിക്കുന്നു സാമൂഹ്യശാസ്ത്ര സിദ്ധാന്തങ്ങളുടെയും വാദങ്ങളുമായി ആളുകള്‍ രംഗത്തുവരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ എഴുതി, ‘ഞങ്ങള്‍ ഇപ്പോള്‍ ഈ ചിത്രത്തെ വെറുക്കുന്ന പുതിയ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. കാരണം നേരത്തേ ദി കേരള സ്റ്റോറിയെ വെറുത്തവരെല്ലാം ഇപ്പോള്‍ ഞങ്ങളുടെ ഏറ്റവും വലിയ ആരാധകരായി മാറിയിരിക്കുന്നു.

സിനിമ കാണാത്ത, എന്നാല്‍ അതിനെ തങ്ങളുടെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുന്ന ചുരുക്കം രാഷ്ട്രീയക്കാരുണ്ടെന്നതാണ് സങ്കടകരമായ കാര്യം. ദയവു ചെയ്ത് ഈ കാലത്ത് ഏറെ പ്രസക്തിയുള്ള ഒരു സിനിമയെ ഇത്തരത്തില്‍ രാഷ്ട്രീയവത്കരിക്കരുത്. നിങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ പരിഗണിക്കാതെ ഈ സിനിമ കാണാന്‍ ഒരിക്കല്‍ കൂടി എല്ലാവരെയും ക്ഷണിക്കുന്നു. കേരള സ്റ്റോറി കാണുക, നമ്മുടെ രാജ്യത്തെ പെണ്‍മക്കള്‍ക്കൊപ്പം നില്‍ക്കുക, നമ്മുടെ രാജ്യത്തിനെതിരായ ഭീകരതയ്‌ക്കെതിരെ ശക്തമായി സംസാരിക്കുക”- സുദീപ്തോ സെന്‍ കുറിച്ചു.

കേരളത്തില്‍ നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ദി കേരള സ്റ്റോറിയുടെ പ്രമേയം. 2023 മെയ് 5 ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 300 കോടിയിലേറെയാണ് വരുമാനം നേടിയത്. അതേ സമയം കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം ചിത്രത്തിനെതിരേ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. തുടര്‍ന്ന് കേരളം, ബംഗാള്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചില്ല. ആദ്യദിനം തന്നെ ഒട്ടുമിക്ക തിയേറ്ററുടമകളും ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനിന്നു.

Top