മലയാളികളടക്കം 5 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചതായി ആരോപണം; സമരം ആരംഭിച്ച് വിദ്യാര്‍ത്ഥികള്‍

മലയാളികളടക്കം 5 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചതായി ആരോപണം; സമരം ആരംഭിച്ച് വിദ്യാര്‍ത്ഥികള്‍

ഹൈദരാബാദ്: വൈസ് ചാന്‍സിലറുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കം അഞ്ചു പേരെ സര്‍വകലാശാലയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. വിദ്യാര്‍ഥികള്‍ക്കെതിരെ ഹൈദരാബാദ് സര്‍വകലാശാല സ്വീകരിച്ചത് പ്രതികാര നടപടിയെന്ന് ആരോപണം. ന്യൂനപക്ഷ – ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് സര്‍വകലാശാല നടപടി സ്വീകരിച്ചത്. വൈസ് ചാന്‍സലറുടെ വസതിയിലേക്ക് അതിക്രമിച്ച് കയറി ആക്രമിക്കാന്‍ ശ്രമിച്ചു എന്നടക്കം കുറ്റങ്ങള്‍ ചുമത്തി വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയാണുണ്ടായത് . മലയാളിയും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ കൃപ മരിയ ജോര്‍ജ്, യൂണിയന്‍ പ്രസിഡന്റ് അതീഖ് അഹമ്മദ്, മോഹിത്, സൊഹൈല്‍ അഹമ്മദ്, അസിക വിഎം എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. രോഹിത് വെമുലയെ ആത്മഹത്യയിലേക്ക് തള്ളി വിട്ട പോലെ തങ്ങളെയും അഡ്മിനിസ്ട്രേഷന്‍ പ്രതികാര നടപടിയിലൂടെ ദ്രോഹിക്കുകയാണെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി കൃപ മരിയ ജോര്‍ജ് വാര്‍ത്താമാധ്യമങ്ങളോട് പറയുകയുണ്ടായി.

സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ഫണ്ട് നല്‍കുന്നത് വൈകിക്കുന്നതിനും വാര്‍ഷികാഘോഷ പരിപാടിയായ ‘സുകൂന്‍’ നടത്താന്‍ അനുവദിക്കാത്ത നടപടിയിലുമാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. നടപടി നേരിട്ട വിദ്യാര്‍ത്ഥികളുടെ ഫെലോഷിപ്പുകള്‍ അടക്കം പ്രതിസന്ധിയിലാണ്. എസ്എഫ്‌ഐയാണ് യൂണിവേഴ്സിറ്റി യൂണിയന് നേതൃത്വം നല്‍കുന്നത്. നടപടി നേരിടുന്ന വിദ്യാര്‍ത്ഥികളോട് ജൂലൈ 1 മുതല്‍ ആറ് മാസത്തേക്ക് ക്ലാസില്‍ കയറരുതെന്നും ഹോസ്റ്റല്‍ ഒഴിയണമെന്നും അഡ്മിനിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടു. ഇത്തരം നടപടികള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ഫെല്ലോഷിപ്പ് റദ്ദാക്കപ്പെടും. സസ്‌പെന്‍ഷനിലായ രണ്ട് പേര്‍ ജെആര്‍എഫ് സ്‌കോളര്‍മാരാണ്. ഒരാള്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോയാണ്. മറ്റ് രണ്ട് പേര്‍ പിഎച്ച്ഡി കോഴ്സ് ചെയ്യുന്നവരാണ്. ഫെലോഷിപ്പുകള്‍ കിട്ടുന്നവര്‍ക്ക് അത് റദ്ദാക്കപ്പെടുകയും പിഎച്ച്ഡി കോഴ്‌സ് വര്‍ക്ക് ചെയ്യുന്നവര്‍ക്ക് പഠനം തന്നെ ഉപേക്ഷിക്കേണ്ടി വരുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഇതോടെ ഈ മാസം 24-ാം തീയതി മുതല്‍ നടപടി പിന്‍വലിക്കുന്നതുവരെ വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചു.

Top