കൊലപാതകം ആസൂത്രണം ചെയ്തത് അമ്പിളി ഒറ്റയ്ക്ക്; കൂട്ടാളികളെ പരിചയപ്പെട്ടത് അടുത്തകാലത്ത്

കൊലപാതകം ആസൂത്രണം ചെയ്തത് അമ്പിളി ഒറ്റയ്ക്ക്; കൂട്ടാളികളെ പരിചയപ്പെട്ടത് അടുത്തകാലത്ത്

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകക്കേസില്‍ സൂത്രധാരന്‍ അമ്പിളി എന്ന് പൊലീസ്. ദീപുവിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് അമ്പിളി ഒറ്റയ്ക്കായിരുന്നുവെന്നും രണ്ടുമാസം മുമ്പ് ആസൂത്രണം ആരംഭിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് കൂട്ടാളികളെയും ഉള്‍പ്പെടുത്തിയത് അമ്പിളിയുടെ ബുദ്ധിയാണ്. ഈ അടുത്തായാണ് സുനിലിനെയും പ്രദീപ് ചന്ദ്രനെയും അമ്പിളി പരിചയപ്പെടുന്നത്.

കൃത്യം നടക്കുന്ന ദിവസം കാറില്‍ വച്ചാണ് ആരെയാണ് കൊലപ്പെടുത്താന്‍ പോകുന്നതെന്ന് സഹായികളോട് പറഞ്ഞത്. കൊലയ്ക്ക് ശേഷം അമ്പിളി ആദ്യം പോയത് ദീപുവിന്റെ വീട്ടിലേക്കാണ്. ദീപുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയതും അമ്പിളിയാണ്. അന്വേഷണം തന്നിലേക്ക് എന്ന് മനസ്സിലാക്കിയതോടെ ഇയാള്‍ മുങ്ങി.

തിങ്കളാഴ്ച രാത്രി 11 ഓട് കൂടി അമിത ശബ്ദത്തില്‍ ഇരമ്പിച്ച് കൊണ്ട് റോഡരികില്‍ നിര്‍ത്തിയിരുന്ന കാര്‍ പരിശോധിച്ച നാട്ടുകാരാണ് ഡ്രൈവിങ് സീറ്റില്‍ കഴുത്ത് അറുത്ത നിലയില്‍ മൃതദേഹം കണ്ടത്. കത്തിയും കണ്ടെത്തിയിരുന്നു. പുറകിലത്തെ സീറ്റില്‍നിന്ന് ഒരാള്‍ ബാഗുമായി ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിരുന്നു. മണ്ണുമാന്തിയന്ത്രങ്ങളുടെ വര്‍ക്ക്‌ഷോപ്പും സ്‌പെയര്‍ പാര്‍ട്‌സ് കടയും നടത്തുന്ന ആളാണ് ദീപു. മണ്ണുമാന്തിയന്ത്രം വാങ്ങാന്‍ കോയമ്പത്തൂരിലേക്കു പോകുന്നുവെന്ന് പറഞ്ഞാണ് തിങ്കളാഴ്ച രാത്രി ഏഴരയോടെ ദീപു വീട്ടില്‍നിന്ന് ഇറങ്ങിയത്. ദീപുവിന് ഗുണ്ടാ സംഘങ്ങളുടെ ഭീഷണിയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. ദീപുവിന് അങ്ങനെ വന്ന കോളുകള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു.

ഇതിനിടെ ഇന്ന് കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ഒളിവിലുള്ള രണ്ടാം പ്രതി സുനിലിന്റെ സുഹൃത്ത് പ്രദീപ് ചന്ദനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗൂഡാലോചനയില്‍ പൂവാര്‍ പൂങ്കുളം സ്വദേശി പ്രദീപ് ചന്ദ്രനും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഒളിവിലുള്ള രണ്ടാം പ്രതി സുനിലിനെ കണ്ടെത്താന്‍ ഊര്‍ജിതമായി അന്വേഷണം തുടരുകയാണ്. ആശുപത്രി ഉപകരണങ്ങളുടെ വിതരണക്കാരനായ സുനില്‍ കേരളത്തില്‍ തന്നെ ഉണ്ടെന്നാണ് വിവരം. മുഖ്യപ്രതി ചൂഴാറ്റുകോട്ട അമ്പിളിക്ക് കൊല നടത്താനുള്ള സര്‍ജിക്കല്‍ ബ്ലേഡ്, ക്ലോറോഫോം, കൈയുറകള്‍, കൊലക്കുശേഷം മാറ്റാനുള്ള വസ്ത്രങ്ങള്‍ എന്നിവ എത്തിച്ചു നല്‍കിയത് സുനിലാണ്.

Top