CMDRF

ബംഗളൂരുവിൽ ഐ ടി ജീവനക്കാരനായ മലയാളിയെ സൈബർ തട്ടിപ്പിനിരയാക്കാൻ ശ്രമം

പൊലീസ് സ്റ്റേഷൻ സെറ്റിട്ട് വീഡിയോ കോളിലായിരുന്നു ഭീഷണി

ബംഗളൂരുവിൽ ഐ ടി ജീവനക്കാരനായ മലയാളിയെ സൈബർ തട്ടിപ്പിനിരയാക്കാൻ ശ്രമം
ബംഗളൂരുവിൽ ഐ ടി ജീവനക്കാരനായ മലയാളിയെ സൈബർ തട്ടിപ്പിനിരയാക്കാൻ ശ്രമം

ബംഗളൂരു: മുംബൈയിൽ സൈബർ കേസ് രജിസ്റ്റർ ചെയ്‌തെന്ന് അറിയിച്ച് തട്ടിപ്പിന് ശ്രമം നടന്നത്. തൃശൂർ സ്വദേശി ഡിൻറോ ജോസഫാണ് ബംഗളൂരു സിറ്റി പൊലീസിൽ പരാതി നൽകിയത്. പൊലീസ് സ്റ്റേഷൻ സെറ്റിട്ട് വീഡിയോ കോളിലൂടെയായിരുന്നു ഭീഷണി. കേസ് റദ്ദാക്കാൻ പണം ആവശ്യപ്പെട്ടുവെന്ന് ഡിൻറോയുടെ പരാതിയിൽ പറയുന്നു. സമാനമായി ബംഗളൂരുവിൽ തട്ടിപ്പുകൾ വർധിക്കുകയാണ്. വീഡിയോ കോളിൽ കാണുമ്പോൾ പൊലീസ് സ്റ്റേഷൻ തന്നെയാണെന്നാണ് തോന്നിയതെന്ന് ഡിൻറോ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. സംസാര രീതിയും പൊലീസിൻറേത് പോലെ തന്നെയായിരുന്നു. ജുഹു പൊലീസ് എന്ന് പറഞ്ഞാണ് വിളിച്ചത്. ആദ്യം കേസ് പേരിലുണ്ടെന്ന് പറഞ്ഞ് ഓഡിയോ കോൾ ആണ് വന്നത്. ഇതിന് ശേഷം വീഡിയോ കോൾ വന്നു. പൊലീസ് വേഷം ധരിച്ച അഞ്ചോളം പേരുണ്ടായിരുന്നു. ഹിന്ദിയും ഇംഗ്ലീഷുമാണ് തട്ടിപ്പുകാർ സംസാരിച്ചത്.

എൻഫോഴ്സ്മെൻറ് ഓഫീസർ ഫ്രോഡ് എന്ന സാമ്പത്തികത്തട്ടിപ്പാണ് കേരളത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, സിം, വ്യാജ ആധാർ കാർഡുകൾ, മയക്കുമരുന്ന് എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാൾ അറിയിക്കുക. നിങ്ങളുടെ പേരിൽ നിങ്ങളുടെ ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

പൊലീസ് മുന്നറിയിപ്പ്:

നിങ്ങളുടെ ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിങ്ങളോടുതന്നെ തട്ടിപ്പുകാരൻ പറഞ്ഞുതരുന്നു. പാഴ്സലിലെ സാധനങ്ങൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കാൻ ഫോൺ സിബിഐയിലെയോ സൈബർ പൊലീസിലെയോ മുതിർന്ന ഓഫീസർക്ക് കൈമാറുന്നു എന്നും പറയുന്നതോടെ മറ്റൊരാൾ സംസാരിക്കുന്നു. പാഴ്സലിനുള്ളിൽ എംഡിഎംഎയും പാസ്പോർട്ടും നിരവധി ആധാർ കാർഡുകളുമൊക്കെയുണ്ടെന്നും നിങ്ങൾ തീവ്രവാദികളെ സഹായിക്കുന്നുവെന്നും അയാൾ പറയുന്നു.

വിശ്വസിപ്പിക്കുന്നതിനായി പൊലീസ് ഓഫീസർ എന്നു തെളിയിക്കുന്ന വ്യാജ ഐഡി കാർഡ്, പരാതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യാജ രേഖകൾ തുടങ്ങിയവ നിങ്ങൾക്ക് അയച്ചുതരുന്നു. ഐഡി കാർഡ് വിവരങ്ങൾ വെബ് സൈറ്റ് മുഖേന പരിശോധിച്ച് ഉറപ്പുവരുത്താനും ആവശ്യപ്പെടുന്നു. മുതിർന്ന പൊലീസ് ഓഫീസറുടെ യൂണിഫോം ധരിച്ചയാൾ വീഡിയോകോളിൽ വന്നായിരിക്കും ഈ ആവശ്യങ്ങൾ ഉന്നയിക്കുക. തുടർന്ന്, നിങ്ങളുടെ സമ്പാദ്യവിവരങ്ങൾ നല്കാൻ പോലീസ് ഓഫീസർ എന്ന വ്യാജേന തട്ടിപ്പുകാരൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ സാമ്പത്തികസ്ഥിതി മനസ്സിലാക്കുന്ന വ്യാജ ഓഫീസർ സമ്പാദ്യം മുഴുവൻ ഫിനാൻസ് വകുപ്പിന്റെ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പരിശോധനയ്ക്കായി അയച്ചുനൽകണമെന്ന് നിങ്ങളോട് ആവശ്യപ്പെടുന്നു.

Also read: സംസ്ഥാനത്ത് വീണ്ടും സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്

നിങ്ങളെ വെർച്വൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാർ ആവശ്യപ്പെടുന്നു. ഭീഷണി വിശ്വസിച്ച് അവർ അയച്ചുനൽകുന്ന ബാങ്ക് അക്കൗണ്ടിലേയ്ക്ക് നിങ്ങൾ സമ്പാദ്യം മുഴുവൻ കൈമാറുന്നു. തുടർന്ന് ഇവരിൽനിന്ന് സന്ദേശങ്ങൾ ലഭിക്കാതിരിക്കുകയും ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്യുന്നതോടെ മാത്രമേ തട്ടിപ്പ് മനസ്സിലാക്കാൻ സാധിക്കൂ എന്നാണ് പൊലീസ് മുന്നറിയിപ്പ്.

ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഒട്ടും പരിഭ്രാന്തരാകാതിരിക്കുക. അവർ അയച്ചുതരുന്ന അക്കൗണ്ട് നമ്പറിലേയ്ക്ക് ഒരു കാരണവശാലും പണം കൈമാറരുത്. ഒരു അന്വേഷണ ഏജൻസിയും അന്വേഷണത്തിനായി നിങ്ങളുടെ സമ്പാദ്യം കൈമാറാൻ ആവശ്യപ്പെടുകയില്ല. അവർക്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നിങ്ങളുടെ സമ്പാദ്യം സംബന്ധിച്ച് വിവരങ്ങൾ ബാങ്കിനോട് ആവശ്യപ്പെടാനുമുള്ള അധികാരം ഉണ്ടെന്ന് മനസ്സിലാക്കുക. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണെന്നും പൊലീസ് അറിയിച്ചു.

Top