മങ്കര: മങ്കര പുള്ളോടിൽ ഡീസലൊഴിച്ച് വീടിന് തീയിട്ട് ഭാര്യയെയും മകനെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്താൻ ശ്രമം. കൊടുമ്പ് സ്വദേശി ഫാറൂഖാണ് (45) ഭാര്യ നൂർജഹാൻ, മകൻ സൽമാൻ ഫാരിസ്, നൂർജഹാന്റെ മാതാവ് മറിയ എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് ഇയാൾ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തിങ്കളാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. ഫാറൂഖിന്റെയും നൂർജഹാന്റെയും രണ്ടാം വിവാഹമാണിത്.
ഇരുവരും രണ്ടു വർഷമായി അകന്ന് കഴിയുകയാണ്. നൂർജഹാനും മകൻ സൽമാൻ ഫാരിസും താമസിക്കുന്ന മറിയയുടെ വീട്ടിലെത്തിയ ഫാറൂഖ് തിങ്കളാഴ്ച പുലർച്ച നാലോടെ ഡീസലൊഴിച്ച് വീട് കത്തിക്കുകയായിരുന്നു. ഡീസലിന്റെ മണം കേട്ടതിനെ തുടർന്ന് സൽമാൻ ഫാരിസ് പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും വാതിൽ പുറത്തുനിന്ന് അടച്ചതിനാൽ സാധിച്ചില്ല. തുടർന്ന് ഓട് പൊളിച്ചാണ് പുറത്തിറങ്ങിയത്. അപ്പോഴേക്കും സിറ്റൗട്ടിലുള്ള വാതിലും തുണികളും കത്തിനശിച്ചിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫാറൂഖിനെ കൈഞരമ്പ് മുറിച്ച നിലയിൽ ശുചിമുറിയിൽ കണ്ടെത്തിയത്. ഇയാളെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്തു.