CMDRF

ആന്‍ഡി മറെയുടെ വിരമിക്കല്‍ പോസ്റ്റ് വൈറല്‍

ആന്‍ഡി മറെയുടെ വിരമിക്കല്‍ പോസ്റ്റ് വൈറല്‍
ആന്‍ഡി മറെയുടെ വിരമിക്കല്‍ പോസ്റ്റ് വൈറല്‍

പാരിസ്: പാരിസ് ഒളിംപിക്സോടെ കരിയര്‍ അവസാനിപ്പിച്ചിരിക്കുകയാണ് ബ്രിട്ടീഷ് താരം ആന്‍ഡി മറെ. ഒളിംപിക്സ് പുരുഷ ഡബിള്‍സ് ക്വാര്‍ട്ടറില്‍ മറെ-ഡാന്‍ ഇവാന്‍സ് സഖ്യം അമേരിക്കയുടെ ടോമി പോള്‍, ടെയിലര്‍ ഫ്രിറ്റ്സ് സഖ്യത്തോട് പരാജയപ്പെട്ടതോടെയാണ് ഇതിഹാസ താരം കരിയറിന് വിരാമമിട്ടത്. പാരിസിലേത് തന്റെ അവസാന മത്സരമാകുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച താരത്തിന്റെ വിരമിക്കല്‍ പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്.

‘ടെന്നിസ് ഒരിക്കല്‍ പോലും ഇഷ്ടപ്പെട്ടിരുന്നില്ല’ എന്നാണ് മറെ വിടപറയല്‍ പോസ്റ്റായി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. തമാശ കലര്‍ന്ന മുറെയുടെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. മാത്രവുമല്ല, തന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലെ ബയോയും മുറെ മാറ്റി എഴുതിയിരിക്കുകയാണ്. ‘ഞാന്‍ ടെന്നിസ് കളിക്കുകയാണ്’ എന്ന ബയോ ‘ഞാന്‍ ടെന്നിസ് കളിച്ചിരുന്നു’ എന്നാക്കിയാണ് മുറെ മാറ്റിയത്.

ഡാന്‍ ഇവാന്‍സുമായി ചേര്‍ന്നാണ് മറെ തന്റെ അവസാന ഒളിംപിക്സില്‍ മത്സരിച്ചത്. ആദ്യ രണ്ട് റൗണ്ടുകളിലും വിജയം സ്വന്തമാക്കിയ താരം ക്വാര്‍ട്ടര്‍ ഫൈനലിലാണ് പരാജയം വഴങ്ങിയത്. ഇതോടെ നാലാം ഒളിംപിക് സ്വര്‍ണം നേടി കളി മതിയാക്കുകയെന്ന മറെയുടെ സ്വപ്നത്തിനും തിരിച്ചടിയായി. മത്സരത്തിനുശേഷം സ്റ്റേഡിയം മുഴുവന്‍ എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് മറെയെ അഭിവാദ്യം ചെയ്തത്. എതിരാളികളും കാണികള്‍ക്കൊപ്പം കരഘോഷത്തില്‍ പങ്കാളികളായി. ഗ്യാലറിയെ നോക്കി കൈവീശി വിടപറഞ്ഞ മുറെയും കണ്ണീരണിഞ്ഞു.

പാരിസ് ഒളിംപിക്‌സിന് ശേഷം ടെന്നിസ് കരിയര്‍ മതിയാക്കുമെന്ന് മറെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെ വിരമിച്ച താരം പാരിസില്‍ താന്‍ എത്തിയിരിക്കുന്നത് തന്റെ ജീവിതത്തിലെ അവസാന ടെന്നിസ് ടൂര്‍ണമെന്റിന് വേണ്ടിയാണെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. ഗ്രേറ്റ് ബ്രിട്ടനുവേണ്ടി മത്സരിക്കുന്നതാണ് തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഓര്‍മ്മിക്കപ്പെടുന്ന ദിവസങ്ങള്‍. ഒരിക്കല്‍ കൂടെ ബ്രിട്ടനെ പ്രതിനിധീകരിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും 37കാരനായ മറെ വ്യക്തമാക്കി.

സ്‌കോട്‌ലാന്‍ഡ് സ്വദേശിയായ മറെ 2008ല്‍ ബെയ്ജിംഗ് ഒളിംപിക്‌സില്‍ വെച്ചാണ് ടെന്നിസില്‍ അരങ്ങേറ്റം കുറിക്കുന്നത്. അന്ന് നേരിട്ടുള്ള സെറ്റുകള്‍ക്ക് താരം പരാജയപ്പെട്ടു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2012ല്‍ വിംബിള്‍ഡണ്‍ ഫൈനലില്‍ മറെ റോജര്‍ ഫെഡറോട് പരാജയപ്പെട്ടു. എന്നാല്‍ അതേ വര്‍ഷം ലണ്ടന്‍ ഒളിംപിക്‌സില്‍ ഫെഡറെ തന്നെ പരാജയപ്പെടുത്തി മറെ ഒളിംപിക്‌സ് സ്വര്‍ണം നേടി.

2016ല്‍ മറെ ഒളിംപിക്‌സ് സ്വര്‍ണം നിലനിര്‍ത്തി. ആദ്യമായാണ് ഒരു ബ്രിട്ടീഷ് ടെന്നിസ് താരം രണ്ട് തവണ ഒളിംപിക്‌സ് സ്വര്‍ണം സ്വന്തമാക്കിയത്. മൂന്ന് തവണ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ മറെയെ പക്ഷേ 2019 മുതല്‍ പരിക്കുകള്‍ അലട്ടി തുടങ്ങി. രണ്ട് തവണ വിംബിള്‍ഡണ്‍ കിരീടവും മറെ നേടിയിട്ടുണ്ട്.

Top