CMDRF

‘മലയാളികളടക്കം എല്ലാവരും സുരക്ഷിതര്‍, മാന്യമായിട്ടാണ് അവര്‍ പെരുമാറിയത്’; ആന്‍ ടെസ

‘മലയാളികളടക്കം എല്ലാവരും സുരക്ഷിതര്‍, മാന്യമായിട്ടാണ് അവര്‍ പെരുമാറിയത്’; ആന്‍ ടെസ
‘മലയാളികളടക്കം എല്ലാവരും സുരക്ഷിതര്‍, മാന്യമായിട്ടാണ് അവര്‍ പെരുമാറിയത്’; ആന്‍ ടെസ

കോട്ടയം: ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ നിന്ന് മോചിതയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി. കഴിഞ്ഞ ദിവസം ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ 4 മലയാളി ജീവനക്കാരിലൊരാളാണ് ആന്‍ ടെസ ജോസഫ്. ഇന്ന് വൈകുന്നേരത്തോടെയാണ് കപ്പലില്‍ നിന്നും മോചനം നേടി ആന്‍ ടെസ്സ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. തിരികെ സുരക്ഷിതമായി വീട്ടിലെത്തിയതിന്റെ ആശ്വാസവും സന്തോഷവുമുണ്ട് ടെസ്സയുടെ വാക്കുകളില്‍.

കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലാണ് തന്റെ മോചനം സാധ്യമാക്കിയതെന്ന് ആന്‍ ടെസ്സ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. കൂടാതെ ഇന്ന് വരെ അറിയാത്ത കാണാത്ത നിരവധി പേരുടെ സഹായം ലഭിച്ചു. കപ്പലില്‍ മാന്യമായ പെരുമാറ്റമാണ് ഉണ്ടായതെന്നും ജീവനക്കാരെ ഉപദ്രവിക്കുക എന്ന ലക്ഷ്യം കപ്പല്‍ പിടിച്ചെടുത്തവര്‍ക്ക് ഉണ്ടായിരുന്നില്ലെന്നും ആന്‍ ടെസ പറഞ്ഞു. ഭക്ഷണം പാകം ചെയ്ത് കാഴിക്കാനും സൗകര്യം നല്‍കിയിരുന്നു. കപ്പലിലുള്ള മലയാളികളടക്കം എല്ലാവരും സുരക്ഷിതരാണ്. പെണ്‍കുട്ടി എന്ന പരിഗണന കൊണ്ടാവാം ആദ്യം തന്നെ മോചിപ്പിച്ചതെന്നും ആന്‍ ടെസ്സ കൂട്ടിച്ചേര്‍ത്തു.

ആന്‍ ടെസ്സയുടെ മോചനത്തിന് പിന്നാലെ കപ്പലിലെ 16 ഇന്ത്യക്കാരായ ജീവനക്കാരെയും മോചിപ്പിക്കാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി വിശദമാക്കി. അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേതെന്നും ഇറാന്‍ സ്ഥാനപതി വ്യക്തമാക്കി. ഇറാന്‍ പിടികൂടിയ കപ്പലില്‍ മൊത്തം 25 ജീവനക്കാരാണുള്ളത്. വയനാട് സ്വദേശി പി വി ധനേഷ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ് എന്നിവരാണ് കപ്പലില്‍ അവശേഷിക്കുന്ന മലയാളികള്‍. ഫിലിപ്പൈന്‍സ്, പാകിസ്താന്‍, റഷ്യ, എസ്‌തോണിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍.

Top