CMDRF

രാജ്യത്ത് വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം

പ്രയാഗ്‌രാജിൽ നിന്ന് ഹരിയാനയിലെ ഭിവനായിലേക്കുള്ള കാളിന്ദി എക്‌സ്പ്രസ് കാൺപൂരിലെ റെയിൽവേ ട്രാക്കിൽ സ്ഥാപിച്ചിരുന്ന എൽപിജി സിലിണ്ടറിൽ ഇടിച്ചതിന് പിന്നാലെയാണ് രാജസ്ഥാനിൽ ഈ സംഭവമുണ്ടായത്

രാജ്യത്ത് വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം
രാജ്യത്ത് വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം

ജയ്പൂർ: രാജസ്ഥാനിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. അജ്മീറിൽ 70 കിലോയുടെ സിമന്റ് കട്ട റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി. സർധാൻ ബംഗാർ ഗ്രാമത്തിലാണ് സിമന്റ്കട്ട കണ്ടെത്തിയത്. ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിക്കാനാണ് ശ്രമിച്ചത്. ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. പ്രയാഗ്‌രാജിൽ നിന്ന് ഹരിയാനയിലെ ഭിവനായിലേക്കുള്ള കാളിന്ദി എക്‌സ്പ്രസ് കാൺപൂരിലെ റെയിൽവേ ട്രാക്കിൽ സ്ഥാപിച്ചിരുന്ന എൽപിജി സിലിണ്ടറിൽ ഇടിച്ചതിന് പിന്നാലെയാണ് രാജസ്ഥാനിൽ ഈ സംഭവമുണ്ടായത്.

ഇന്നലെ രാവിലെയാണ് കാൺപൂരിൽ ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമമുണ്ടായത്. സംഭവത്തിൽ പൊലീസ് രണ്ട് പേരെ ചോദ്യം ചെയ്തിരുന്നു. ട്രെയിൻ പാളത്തിൽ നിന്ന് എൽപിജി സിലിണ്ടറും പെട്രോൾ നിറച്ച കുപ്പിയും തീപ്പെട്ടിയും പൊലീസ് കണ്ടെത്തിയിരുന്നു. ട്രെയിനിൽ തട്ടി സിലിണ്ടർ പാളത്തിൽ നിന്ന് തെറിച്ചുവീണതോടെ വലിയ അപകടമാണ് ഒഴിവായത്.

Also read: കാൺപൂരിൽ ട്രെയിൻ അട്ടിമറി നീക്കം

എൽപിജി സിലിണ്ടർ ട്രാക്കിൽ വച്ചിരിക്കുന്നത് ലോക്കോ പൈലറ്റ് കണുകയും തുടർന്ന് എമർജൻസി ബ്രേക്ക് ഉപയോഗിക്കുകയായിരുന്നുവെന്നാണ് അഡീഷണൽ പൊലീസ് കമ്മീഷണർ ഹരീഷ് ചന്ദ്ര പറഞ്ഞത്. എന്നാൽ ട്രെയിൻ നിൽക്കുന്നതിന് മുമ്പ് സിലിണ്ടറിൽ ഇടിക്കുകയും സിലിണ്ടർ ട്രാക്കിൽ നിന്ന് നീങ്ങുകയുമായിരുന്നു. സംഭവസ്ഥലത്ത് 20 മിനിറ്റോളം പിടിച്ചിട്ട ട്രെയിൻ കൂടുതൽ അന്വേഷണത്തിനായി ബിൽഹൂർ സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Top