CMDRF

ലോകകപ്പ് യോഗ്യത; കാലിടറി വീണ് അര്‍ജന്റീന

നിക്കോളാസ് ഗോണ്‍സാലസിന്റെ വകയായിരുന്നു അര്‍ജന്റീനയുടെ ഏകഗോള്‍

ലോകകപ്പ് യോഗ്യത; കാലിടറി വീണ് അര്‍ജന്റീന
ലോകകപ്പ് യോഗ്യത; കാലിടറി വീണ് അര്‍ജന്റീന

ബൊഗോട്ട: ലോകകപ്പ് യോഗ്യതയില്‍ കാലിടറി വീണ് അര്‍ജന്റീന. കൊളംബിയക്കെതിരെ ലിയോണല്‍ മെസിയില്ലാതെ ഇറങ്ങിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. യെര്‍സണ്‍ മൊസക്വറ, ജെയിംസ് റോഡ്രിഗസ് എന്നിവരാണ് കൊളംബിയയുടെ ഗോളുകള്‍ നേടിയത്. നിക്കോളാസ് ഗോണ്‍സാലസിന്റെ വകയായിരുന്നു അര്‍ജന്റീനയുടെ ഏകഗോള്‍. മറ്റൊരു മത്സരത്തില്‍ വെനെസ്വെല, ഉറുഗ്വെയെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചു. ബൊളീവിയ ഒന്നിനെതിരെ രണ്ട് ഗോളിന് ചിലിയെ തോല്‍പ്പിച്ചു.

കൊളംബിയക്കെതിരെ എവേ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീനയക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ ലക്ഷ്യം കാണുന്നില്‍ പരാജയപ്പെട്ടു. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും അര്‍ജന്റീനയായിരുന്നു മുന്നില്‍. എന്നാല്‍ പന്ത് ഗോള്‍വര കടത്തുന്നതില്‍ മാത്രം പരാജയപ്പെട്ടു. മത്സരത്തിന്റെ 25-ാം മിനിറ്റില്‍ മൊസക്വറയുടെ ഗോളില്‍ കൊളംബിയ മുന്നിലെത്തി. റോഡ്രിഗസിന്റെ അസിസ്റ്റിലായിരുന്നു മൊസ്‌ക്വറ ഗോള്‍ നേടിയത്. ആദ്യപാതി ഈ നിലയില്‍ അവസാനിക്കുകയും ചെയ്തു.

രണ്ടാംപാതി ആരംഭിച്ചയുടനെ അര്‍ജന്റീന ഒരു ഗോള്‍ തിരിച്ചടിക്കുകയും ചെയ്തു. ഗോണ്‍സാലിന്റെ ഗോളാണ് അര്‍ജന്റീനയ്ക്ക് സമനില സമ്മാനിച്ചത്. എന്നാല്‍ അര്‍ജന്റീനയുടെ ആഘോഷങ്ങള്‍ക്ക് അധികം ആയുസുണ്ടായിരുന്നില്ല. റോഡ്രിഗസിന്റെ പെനാല്‍റ്റി ഗോളില്‍ കൊളംബിയ ലീഡെടുത്തു. അവസാന 30 മിനിറ്റുകളില്‍ അര്‍ജന്റീന കിണഞ്ഞ് ശ്രമിച്ചെങ്കിലും സമനില പിടിക്കാനായില്ല.
തോറ്റെങ്കിലും അര്‍ജന്റീന തന്നെയാണ് തെക്കേ അമേരിക്കന്‍ മേഖയില്‍ ഒന്നാമത്. എട്ട് മത്സരങ്ങളില്‍ 18 പോയിന്റാണ് അവര്‍ക്ക്. ഇത്രയും മത്സരങ്ങളില്‍ 16 പോയിന്റുള്ള കൊളംബിയ രണ്ടാം സ്ഥാനത്ത്. 15 പോയിന്റുള്ള ഉറുഗ്വെയാണ് മൂന്നാം സ്ഥാനത്ത്.

Top