ബ്യൂണസ് അയേഴ്സ്: പരിക്കേറ്റ നായകൻ ലിയോണൽ മെസിയും കോപ്പ അമേരിക്ക കിരീട നേട്ടത്തോടെ ദേശീയ ടീമില്‍ നിന്ന് വിരമിച്ച ഏഞ്ചൽ ഡി മരിയയും ഇല്ലാതെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്‍റൈൻ ടീമിനെ പ്രഖ്യാപിച്ചു. 11 വർഷത്തിന് ശേഷം ആദ്യമായാണ് ഇരുവരും ഒരുമിച്ച് ടീമിൽ ഇല്ലാതെ അര്‍ജന്‍റീന മത്സരത്തിനിറങ്ങുന്നത്. സെപ്റ്റംബറിൽ കൊളംബിയയ്ക്കും ഇക്വഡോറിനുമെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള 28 അംഗ ടീമിനെയാണ് അര്‍ജന്‍റീന ടീമിനെയാണ് കോച്ച് ലിയോണല്‍ സ്കലോണി പ്രഖ്യാപിച്ചത്.
2013ൽ ഉറുഗ്വേയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് മെസിയും ഡി മരിയയും ഇല്ലാതെ അർജന്‍റീന അവസാനമായി കളിച്ചത്. കോപ്പ അമേരിക്കയിൽ കളിക്കവേ പരിക്കേറ്റ നായകന്‍ ലിയോണല്‍ മെസി ഇതുവരെ കളിക്കളത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. എസേക്വിൽ ഫെർണാണ്ടസ്, വാലന്‍റൈൻ കാസ്റ്റെലാനോസ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.
യുവതാരങ്ങളായ അലയാന്ദ്രോ ഗർണാച്ചോ, വാലന്‍റൈൻ കാർബോണി, വാലന്‍റൈൻ ബാർകോ, മത്യാസ് സുലേ എന്നിവരേയും സ്കലോണി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എമിലിയാനോ മാർട്ടിനസ്, നിക്കോളാസ് ഒട്ടമെൻഡി, ക്രിസ്റ്റ്യൻ റൊമേറോ, ലിസാൻഡ്രോ മാർട്ടിനസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, റോഡ്രിഗോ ഡി പോൾ, അലക്സിസ് മക് അലിസ്റ്റർ, ലിയാൻഡ്രോ പരേഡസ്,ജൂലിയൻ അൽവാരസ്, ലൗറ്ററാ മാർട്ടിനസ്, തുടങ്ങിയവർ ടീമിലുണ്ട്.