CMDRF

സ്വര്‍ണ്ണം നിലനിര്‍ത്തി ഓസ്‌ട്രേലിയയുടെ അരിയാന്‍ ടിറ്റ്മസ്

സ്വര്‍ണ്ണം നിലനിര്‍ത്തി ഓസ്‌ട്രേലിയയുടെ അരിയാന്‍ ടിറ്റ്മസ്
സ്വര്‍ണ്ണം നിലനിര്‍ത്തി ഓസ്‌ട്രേലിയയുടെ അരിയാന്‍ ടിറ്റ്മസ്

പാരീസ്: നീന്തല്‍കുളത്തിലെ നൂറ്റാണ്ടിന്റെ പോരാട്ടത്തില്‍ ഒളിംപിക്‌സ് സ്വര്‍ണം നിലനിര്‍ത്തി ഓസ്‌ട്രേലിയന്‍ താരം അരിയാന്‍ ടിറ്റ്മസ്. വനിതകളുടെ 400 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ നീന്തലിലാണ് ടിറ്റ്മസ് സ്വര്‍ണമണിഞ്ഞത്. കാനഡയുടെ കൗമാരതാരം സമ്മര്‍ മകിന്‍ടോഷ് രണ്ടാമതെത്തി. അമേരിക്കന്‍ നീന്തല്‍ ഇതിഹാസം കേറ്റ് ലഡക്കി വെങ്കലം സ്വന്തമാക്കി.

400 മീറ്റര്‍ ഫ്രീസ്‌റ്റൈലിലെ ലോക റെക്കോര്‍ഡ് ജേതാവ് കൂടിയായ ടിറ്റ്മസ് ടോക്കിയോ ഒളിംപിക്‌സിലും ഒന്നാമതെത്തിയിരുന്നു. പതിനേഴുകാരി സമ്മര്‍ മകിന്‍ടോഷിന്റെ ആദ്യ ഒളിംപിക്‌സ് മെഡലാണിത്. 2018നുശേഷം 400 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍ ഫൈനലില്‍ തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് നിലനിര്‍ത്താനും ജയത്തിലൂടെ ടിറ്റ്മസിനായി. ടോക്കിയോ ഒളിംപിക്‌സില്‍ നേടിയ സ്വര്‍ണം നിലനിര്‍ത്തിയതോടെ ഡോണ്‍ ഫ്രേസറിനുശേഷം നീന്തലില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നിലനിര്‍ത്തുന്ന ആദ്യ ഓസ്‌ട്രേലിയന്‍ താരവുമായി ടിറ്റ്മസ്.

പുരുഷന്‍മാരുടെ 400 മീറ്റര്‍ ഫ്രീ സ്‌റ്റൈലില്‍ ജര്‍മ്മനിയുടെ ലൂക്കാസ് മെര്‍ട്ടന്‍സ് സ്വര്‍ണ്ണവും ഓസ്‌ട്രേലിയയുടെ ഇലാജ വിന്നിംങ്ടണ്‍ വെളളിയും നേടി. തെക്കന്‍ കൊറിയ താരം കിം വൂമിനാണ് ഈ ഇനത്തില്‍ വെങ്കലം. ഇതേ സമയം 4 ഗുണം 100 മീറ്റര്‍ നീന്തല്‍ റിലേ പുരുഷന്‍ വിഭാഗത്തില്‍ അമേരിക്കയും വനിതകളില്‍ ഓസ്‌ട്രേലിയയും സ്വര്‍ണ്ണം ചൂടി. 2008ലെ ബെയ്ജിംഗ് ഒളിംപിക്‌സിനുശേഷം 4 ഗുണം 100 മീറ്റര്‍ റിലേയില്‍ ഓസ്‌ട്രേലിയ റിലേ സ്വര്‍ണം കൈവിട്ടിട്ടില്ല.

Top