CMDRF

മലയാളി രക്ഷാപ്രവർത്തകർക്ക് മർദ്ദനം; മണ്ണിനടിയിൽ കണ്ടെത്തിയ ലോഹസാന്നിധ്യം ലോറിയുടേതോ?

മലയാളി രക്ഷാപ്രവർത്തകർക്ക് മർദ്ദനം; മണ്ണിനടിയിൽ കണ്ടെത്തിയ ലോഹസാന്നിധ്യം ലോറിയുടേതോ?
മലയാളി രക്ഷാപ്രവർത്തകർക്ക് മർദ്ദനം; മണ്ണിനടിയിൽ കണ്ടെത്തിയ ലോഹസാന്നിധ്യം ലോറിയുടേതോ?

അങ്കോല: ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ തുടരുന്നതിനിടെ മലയാളികളായ രക്ഷാപ്രവര്‍ത്തകരോട് തിരച്ചില്‍ നടക്കുന്ന മേഖലയില്‍നിന്ന് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടതായി പരാതി. ഇവരെ മർദിച്ചതായാണ് ലഭിക്കുന്ന വിവരം. ജില്ലാ പോലീസ് മേധാവിയാണ് മലയാളി രക്ഷാപ്രവര്‍ത്തകരോട് സംഭവസ്ഥലത്തുനിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടത്.നിങ്ങളുടെ പ്രവര്‍ത്തനം മതിയാക്കി എല്ലാവരും തിരിച്ചുപോകണമെന്നാണ് എസ്.പി. പറഞ്ഞതെന്ന് രക്ഷാപ്രവര്‍ത്തകർ അറിയിച്ചു. എന്തായാലും തങ്ങള്‍ പിന്മാറില്ലെന്നും നേരത്തെ മെറ്റല്‍ ഡിറ്റക്ടറില്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് മണ്ണ് മാറ്റിക്കഴിയാറായെന്നും രക്ഷാപ്രവര്‍ത്തകർ പറഞ്ഞു.

മെറ്റൽ‌ ഡിറ്റക്ടർ പരിശോധനയിൽ ലോഹ സാന്നിധ്യത്തിന്റെ സി​ഗ്നൽ ലഭിച്ചെന്ന് വിവരം. ലോറിയെന്ന സംശയത്തിൽ മണ്ണ് നീക്കി പരിശോധന നടക്കുന്നു. എട്ട് മീറ്റർ താഴ്ച്ചയിൽ മെറ്റൽ സാന്നിധ്യമെന്നാണ് സൂചന. ഒരിടത്ത് കൂടി സിഗ്നൽ ലഭിച്ചിട്ടുണ്ട്. ലോറിയുടെ ഭാഗമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. 8 മീറ്റർ വരെ പരിശോധന നടത്താനാകുന്ന റഡാർ ഉപയോഗിച്ചുള്ള പരിശോധനയിലാണ് സി​ഗ്നൽ ലഭിച്ചത്. സൈന്യത്തിന്റെ റഡാർ സംവിധാനം ഇതുവരെ എത്തിയിട്ടില്ല. ഇന്നലെ റഡാർ സിഗ്നലുകൾ ലഭിച്ചയിടങ്ങളിൽ മണ്ണ് നീക്കി നടത്തിയ പരിശോധനയിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്താനായില്ല.

ചാനലുകളിലൂടെ ഓരോ വിവരങ്ങളും പുറത്തുവരുന്നത് കർണ്ണാടക സർക്കാരിന്റെ വീഴ്ച്ചയെ തെളിയിക്കുന്നത് കൊണ്ടാവാം പോലീസ് ഉദ്യോഗസ്ഥരെ ഇത്തരത്തിലുള്ള നീക്കത്തിന് പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു. കേരളത്തില്‍നിന്ന് രക്ഷാദൗത്യത്തിനെത്തിയ കുറേപേരെ പുറത്ത് തടഞ്ഞുനിര്‍ത്തിയിരിക്കുകയാണ്. അവരെയാരും ഇങ്ങോട്ട് കടത്തിവിട്ടിട്ടില്ല. മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നത് പോലും നിരോധിച്ചിട്ടുണ്ട്. എന്നാല്‍, കര്‍ണാടകയിലെ ചില ചാനലുകാര്‍ ഇവിടെവന്ന് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നുണ്ടെന്നും ബിജു കക്കയം പറഞ്ഞു.

ബിജു കക്കയം ഉള്‍പ്പെടെ ഒട്ടേറെ മലയാളികളാണ് ഷിരൂരിലെ ദുരന്തസ്ഥലത്ത് കഴിഞ്ഞദിവസങ്ങളില്‍ രക്ഷാദൗത്യത്തിനെത്തിയിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ മഴയും വെയിലുമെല്ലാം കൊണ്ടുകൊണ്ട് ഇവരെല്ലാം അര്‍ജുനെ കണ്ടെത്താനായുള്ള പരിശ്രമത്തിലാണ്. ഇതിനിടെ കര്‍ണാടക പോലീസില്‍നിന്ന് ഇത്തരത്തിലുള്ള സമീപനമുണ്ടാകുന്നത് രക്ഷാപ്രവര്‍ത്തകരെയും തളര്‍ത്തുന്നതാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. അതേസമയം ലോറി പുഴയിലേക്ക്‌ പതിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ എൻഡിആർഎഫും നാവികസേനയുടെ സ്‌കൂബ സംഘവും ഗംഗാവലി പുഴയിൽ ഇന്നും തെരച്ചിൽ തുടരുന്നുണ്ട്.

Top