CMDRF

രക്ഷാപ്രവർത്തനത്തിൽ കുടുംബത്തിന് അതൃപ്തി; ഷിരൂരിൽ ലോറിയുടമയും പൊലീസുമായി തർക്കം

രക്ഷാപ്രവർത്തനത്തിൽ കുടുംബത്തിന് അതൃപ്തി; ഷിരൂരിൽ ലോറിയുടമയും പൊലീസുമായി തർക്കം
രക്ഷാപ്രവർത്തനത്തിൽ കുടുംബത്തിന് അതൃപ്തി; ഷിരൂരിൽ ലോറിയുടമയും പൊലീസുമായി തർക്കം

കർണാടക: കർണാടകയിലെ അങ്കോളയ്ക്കടുത്ത് ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ കുടുംബത്തിന് അതൃപ്തി. കര്‍ണാടകയിലെ സംവിധാനങ്ങളില്‍ വിശ്വാസം കുറഞ്ഞുവെന്നും, അര്‍ജുനെ ലഭിക്കുന്നതുവരെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കരുതെന്നും കുടുംബം പറഞ്ഞു. അതേസമയം, രക്ഷാ ദൗത്യം പുരോഗമിക്കുന്നതിനിടയിൽ ലോറിയുടമ മനാഫും കർണാടക പൊലീസുമായി തർക്കമുണ്ടായി. മനാഫിനുനേരെ കയ്യേറ്റമുണ്ടായതായും കാർവാർ എസ്പി മുഖത്തടിച്ചതായും കൂടെയുള്ളവർ ആരോപിച്ചു.

രക്ഷാപ്രവർത്തകൻ രഞ്ജിത്തിന്റെ സേവനം ഉപയോഗപ്പെടുത്തണമെന്നതിലായിരുന്നു തർക്കം. മനാഫ് ഉൾപ്പെടെയുള്ളവർ ഇതിനായി വാദിച്ചെങ്കിലും പൊലീസ് അപകടസ്ഥലത്തേക്ക് കടത്തിവിടാൻ തയാറായില്ല. ദുർഘടമായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്തി പരിചയമുള്ള ആളാണ് രഞ്ജിത്ത് . മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിനു മുൻപുള്ള ചെക്പോസ്റ്റിൽ മനാഫിനെ എസ്പി തടഞ്ഞു. മനാഫിനോടൊപ്പം അർജുന്റെ സഹോദരനുമുണ്ടായിരുന്നു. വാക്കുതർക്കത്തിനിടെ എസ്പി മനാഫിനെ കയ്യേറ്റം ചെയ്തതായാണ് ആരോപണം.

രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടണമെന്നും അല്ലെങ്കില്‍ കേരളത്തിലെ സന്നദ്ധപ്രവര്‍ത്തകരെ അതിനായി അനുവദിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. അങ്കോളയിൽ നടക്കുന്ന കാര്യങ്ങള്‍ പുറത്തറിയുന്നില്ലെന്നും വീഴ്ച ചര്‍ച്ചയാവുന്നതില്‍ അധികൃതര്‍ക്ക് അതൃപ്തിയുണ്ടെന്നും അവര്‍ പറഞ്ഞു.

Top