അരവിന്ദ് കെജ്രിവാളിന് ഡോക്ടര്‍ നിര്‍ദേശിച്ചതില്‍ നിന്ന് വ്യത്യസ്തമായ ഭക്ഷണമാണ് നല്‍കിയത്: ഇടപെടലുമായി കോടതി

അരവിന്ദ് കെജ്രിവാളിന് ഡോക്ടര്‍ നിര്‍ദേശിച്ചതില്‍ നിന്ന് വ്യത്യസ്തമായ ഭക്ഷണമാണ് നല്‍കിയത്: ഇടപെടലുമായി കോടതി

ഡല്‍ഹി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഡോക്ടര്‍ നിര്‍ദേശിച്ചതില്‍ നിന്ന് വ്യത്യസ്തമായ ഭക്ഷണമാണ് നല്‍കിയതെന്ന് സിബിഐ ഇഡി കേസുകള്‍ പരിഗണിക്കുന്ന ഡല്‍ഹിയിലെ പ്രത്യേക കോടതി. ഉരുളക്കിഴങ്ങ്, അര്‍ബി മാമ്പഴം തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടില്ലയെന്നും എന്നാല്‍ വീട്ടില്‍ നിന്നെത്തിച്ച ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി കണ്ടെത്തി. കെജ്രിവാളിന് വീട്ടില്‍ പാകം ചെയ്ത ഭക്ഷണം നല്‍കാന്‍ നേരത്തെ കോടതി അനുമതി നല്‍കിയിരുന്നു.

എയിംസ് മെഡിക്കല്‍ ബോര്‍ഡിലെ ഡയബറ്റോളജിസ്റ്റുകള്‍ നിര്‍ദ്ദേശിച്ച ഡയറ്റ് പ്ലാന്‍ കര്‍ശനമായി പാലിക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രിക്ക് വീട്ടില്‍ പാകം ചെയ്ത ഭക്ഷണം നല്‍കുന്നത് തുടരണമെന്നും തിങ്കളാഴ്ച കോടതി ഉത്തരവിട്ടിരുന്നു. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ഭക്ഷണക്രമത്തില്‍ മാറ്റം വരുന്നില്ലെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. കുടുംബ ഡോക്ടറുമായി വീഡിയോ കോളിലൂടെ ദിവസവും കൂടിയാലോചന നടത്തണമെന്ന ഡല്‍ഹി മുഖ്യമന്ത്രിയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.

മെഡിക്കല്‍ കുറിപ്പടിയില്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കാത്ത ഭക്ഷ്യവസ്തുക്കള്‍ എന്തുകൊണ്ടാണ് കെജ്രിവാളിന് നല്‍കിയതെന്ന് ജയില്‍ അധികൃതര്‍ വിശദീകരിക്കുന്നില്ലെന്നും സ്‌പെഷ്യല്‍ കോടതി ജഡ്ജി കാവേരി ബവേജ പറഞ്ഞു. പ്രമേഹരോഗിയായ അരവിന്ദ് കെജ്രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനായി ദിവസവും മാമ്പഴവും ആലു പൂരിയും മധുരപലഹാരങ്ങളും കഴിക്കുന്നുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചതിന് പിന്നാലെയാണ് കോടതിയുടെ നിരീക്ഷണം.

Top