CMDRF

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ റെക്കോര്‍ഡുമായി അശ്വിന്‍

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ആറ് വിക്കറ്റ് നേടിയ അശ്വിന്‍ കാണ്‍പൂരിലെ രണ്ടാം ടെസ്റ്റില്‍ ഇതുവരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ റെക്കോര്‍ഡുമായി അശ്വിന്‍
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ റെക്കോര്‍ഡുമായി അശ്വിന്‍

കാണ്‍പൂര്‍: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലാദ്യമായി മൂന്ന് ചാമ്പ്യൻഷിപ്പുകളിലും 50 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറായി മാറി ഇന്ത്യയുടെ ആര്‍ അശ്വിന്‍. ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ദിനം ഷാക്കിബ് അല്‍ ഹസനെ മുഹമ്മദ് സിറാജിന്‍റെ കൈകളിലെത്തിച്ചാണ് അശ്വിന്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്. ചെന്നൈയില്‍ നടന്ന ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ആറ് വിക്കറ്റ് നേടിയ അശ്വിന്‍ കാണ്‍പൂരിലെ രണ്ടാം ടെസ്റ്റില്‍ ഇതുവരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

2019-21ലെ ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ 14 മത്സരങ്ങളില്‍ 71 വിക്കറ്റുമായി വിക്കറ്റ് വേട്ടയില്‍ രണ്ടാമതായിരുന്നു അശ്വിന്‍. 2021-23ലെ ചാമ്പ്യൻഷിപ്പിലാകട്ടെ 13 മത്സരങ്ങളില്‍ നിന്ന് 61 വിക്കറ്റും അശ്വിന്‍ വീഴ്ത്തി. 2023-25 ചാമ്പ്യൻഷിപ്പില്‍ 10 ടെസ്റ്റില്‍ നിന്ന് 50 വിക്കറ്റാണ് അശ്വിന്‍റെ നേട്ടം.

ഓസ്ട്രേലിയയുടെ നഥാന്‍ ലിയോണ്‍, പാറ്റ് കമിന്‍സ്, ന്യൂസിലന്‍ഡിന്‍റെ ടിം സൗത്തി എന്നിവര്‍ രണ്ട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പുകളില്‍ 50 ഓ അതില്‍ കൂടുതലോ വിക്കറ്റ് നേടിയവരാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ നിന്ന് മാത്രമായി 181 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള അശ്വിന് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനാകാന്‍ ഇനി ആറ് വിക്കറ്റുകള്‍ കൂടി മതി. 37 ടെസ്റ്റുകളില്‍ 182 വിക്കറ്റെടുത്തിട്ടുള്ള അശ്വിന്‍ 187 വിക്കറ്റെടുത്തിട്ടുള്ള നഥാന്‍ ലിയോണിന് പിന്നില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍.

പാറ്റ് കമിന്‍സ്(175), മിച്ചല്‍ സ്റ്റാര്‍ക്ക്(147), സ്റ്റുവര്‍ട്ട് ബ്രോഡ്(134) എന്നിവരാണ് അശ്വിന് പിന്നിലുള്ളവര്‍. ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ രണ്ട് വിക്കറ്റ് കൂടി നേടിയാല്‍ 2023-25 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ബൗളറെന്ന നേട്ടവും അശ്വിന്‍റെ പേരിലാവും. 11 ടെസ്റ്റില്‍ നിന്ന് 51 വിക്കറ്റെടുത്തിട്ടുള്ള ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. പാറ്റ് കമിന്‍സ്(48), മിച്ചല്‍ സ്റ്റാര്‍ക്ക്(48), ക്രിസ് വോക്സ്(43), നഥാന്‍ ലിയോണ്‍(43) എന്നിവരാണ് അശ്വിന് പിന്നിലുള്ളത്.

Top