CMDRF

ഒറ്റിക്കൊടുത്തെന്നാരോപിച്ച് സഹോദരങ്ങള്‍ക്കുനേരെ വധശ്രമം

ഒറ്റിക്കൊടുത്തെന്നാരോപിച്ച് സഹോദരങ്ങള്‍ക്കുനേരെ വധശ്രമം
ഒറ്റിക്കൊടുത്തെന്നാരോപിച്ച് സഹോദരങ്ങള്‍ക്കുനേരെ വധശ്രമം

ഇടുക്കി: ചന്ദനമോഷണം ഒറ്റിക്കൊടുത്തു എന്നാരോപിച്ച് സഹോദരങ്ങളെ കമ്പി വടി കൊണ്ടടിച്ചും കത്തി കൊണ്ട് കുത്തിയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നു പേര്‍ക്ക് മൂന്നു വര്‍ഷം തടവും 25,000 രൂപ പിഴയും വിധിച്ചു. കീഴാന്തൂര്‍ സ്വദേശികളായ മാരിയമ്മ, സഹോദരന്‍ രാജു ശേഖര്‍ എന്നിവരെ അടിച്ചും വെട്ടിയും കൊല്ലാന്‍ ശ്രമിച്ച കേസിലാണ് വിധി. കേസില്‍ സമീപവാസികളായ കീഴാന്തൂര്‍ പാല്‍പ്പെട്ടി സ്വദേശി കുപ്പന്‍, മകന്‍ ബിനു. പാല്‍പെട്ടി സ്വദേശി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. അഡിഷണല്‍ ജില്ലാ ജഡ്ജി എസ് എസ് സീനയാണ് വിധി പ്രസ്താവിച്ചത്.

2017 മെയ് മാസം 15 -ാം തിയതിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പ്രതികള്‍ ചന്ദന മോഷണം നടത്തുന്നത് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് ചോര്‍ത്തി നല്‍കുന്നത് മാരിയമ്മയും രാജുവും ആണെന്ന് പറഞ്ഞായിരുന്നു ആക്രമണം. സംഭവം ദിവസം വീട്ടിലേയ്ക്ക് വരുന്ന വഴിയില്‍ രാത്രി എട്ടോടെ ഇവിടെ കാത്തുനിന്നിരുന്ന പ്രതികളായ കുപ്പനും ബിനുവും ഉണ്ണികൃഷ്ണനും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഇരുവരുടെയും തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചിരുന്നു. കത്തി ഉപയോഗിച്ച് തോളിന് കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തു. സോളാര്‍ ലൈറ്റിന്റെ വെളിച്ചത്തില്‍ പ്രതികളെ ഇവര്‍ തിരിച്ചറിഞ്ഞു.

പ്രോസിക്യൂഷന്‍ കേസില്‍ തെളിവിലേക്കായി 9 സാക്ഷികളെ വിസ്തരിച്ചു 14 രേഖകള്‍ ഹാജരാക്കി. മറയൂര്‍ എസ് എച്ച് ഒ ആയിരുന്ന അജയകുമാറാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസീക്യൂഷനു വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോണി അലക്‌സ് മഞ്ഞക്കുന്നേല്‍ ഹാജരായി.

Top