തൃശ്ശൂർ: തൃശ്ശൂരിലെ എടിഎം കൊള്ളയിലെ പ്രതികളെ അതിസാഹസികമായാണ് തമിഴ്‌നാട് പൊലീസ് പിടികൂടിയത്. പൂര്‍ണമായി ആസൂത്രണം ചെയ്തായിരുന്നു സംഘത്തിന്റെ കവര്‍ച്ച. നാമക്കല്ലില്‍ വെച്ച് പ്രതികള്‍ സഞ്ചരിച്ച വാഹനം മറ്റൊരു ബൈക്കില്‍ ഇടിച്ചിരുന്നു. ഇതേച്ചൊല്ലി നാട്ടുകാരുമായി തര്‍ക്കമുണ്ടാവുകയും വണ്ടി തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. പിന്നീടുണ്ടായത് സിനിമാ സ്‌റ്റൈല്‍ ഫൈറ്റ്. പ്രതികളെ പിന്തുടര്‍ന്നെത്തിയ പൊലീസിന് നേരെ പ്രതികളിലൊരാള്‍ കത്തി വീശുകയും ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.
പിന്നാലെ പ്രതികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടുന്നു. ഏറ്റുമുട്ടലില്‍ ഒരു പ്രതി കൊല്ലപ്പെടുകയും രണ്ട് പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്‍സ്പെക്ടര്‍ തവമണി, രഞ്ജിത്ത് കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നെന്ന് കേരള പൊലീസ് വിവരം നല്‍കിയതിനെ തുടര്‍ന്നാണ് തമിഴ്‌നാട് പൊലീസ് പിന്തുടര്‍ന്നത്. കൊള്ളസംഘത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നതെന്നും എല്ലാവരും ഹരിയാന സ്വദേശികളാണെന്നും പൊലീസ് അറിയിച്ചു.
Also Read: തൃശ്ശൂരിലെ എ ടി എം കൊള്ള: പ്രതികള്‍ പിടിയില്‍
പ്രതികള്‍ ബംഗളുരുവിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് സൂചന. കവര്‍ച്ചക്കാര്‍ സഞ്ചരിച്ച കാറില്‍ നാല് പേരാണുണ്ടായിരുന്നത്. പിന്നീട് രണ്ട് പേര്‍ കൂടെ ചേര്‍ന്നു. രാജസ്ഥാന്‍ രജിസ്‌ട്രേഷനിലാണ് ഇവര്‍ സഞ്ചരിച്ച കണ്ടെയ്‌നര്‍. കൃത്യമായ ആസൂത്രണങ്ങളോടെയാണ് കവര്‍ച്ചയെന്നും പൊലീസ് പറയുന്നു. മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്.
പുലര്‍ച്ചെ 2.30 നും 4 മണിക്കും മധ്യേ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്തായിരുന്നു കവര്‍ച്ച. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം. മാപ്രാണത്തെ എടിഎമ്മില്‍ നിന്ന് 30 ലക്ഷം രൂപ, കോലഴിയിലെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപ, ഷൊര്‍ണൂരിലെ എടിഎമ്മില്‍ നിന്ന് 9.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെത്തിയ മെസേജിലൂടെയാണ് മോഷണ വിവരം അറിഞ്ഞത്. കൊള്ള സംഘം എത്തിയ വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സിസിടിവി ക്യാമറകളില്‍ കറുത്ത സ്‌പ്രേ ചെയ്തതിന് ശേഷമായിരുന്നു മോഷണം.