CMDRF

ഹാജർ; രേഖപ്പെടുത്താത്തവരുടെ ശമ്പളത്തിൽ നിന്നും പിഴ ഈടാക്കും!

ഹാജർ; രേഖപ്പെടുത്താത്തവരുടെ ശമ്പളത്തിൽ നിന്നും പിഴ ഈടാക്കും!
ഹാജർ; രേഖപ്പെടുത്താത്തവരുടെ ശമ്പളത്തിൽ നിന്നും പിഴ ഈടാക്കും!

കുവൈറ്റ് സിറ്റി: പുതിയ ബയോമെട്രിക് ഹാജർ സംവിധാനം പാലിക്കാത്ത ജീവനക്കാർക്കെതിരേ കുവൈറ്റിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നൽകി. അതേസമയം നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളാണ് മന്ത്രാലയം കൈക്കൊള്ളുക. സിവിൽ സർവീസ് ബ്യൂറോയുമായി, മന്ത്രാലയത്തിൻറെ ഫിംഗർപ്രിൻറ് സിസ്റ്റം സംയോജിപ്പിച്ചതിനെ തുടർന്നാണ് ഇതിന് വഴിയൊരുങ്ങിയത്.

എന്നാൽ പുതിയ വിരലടയാള സംവിധാനം ജീവനക്കാർ പാലിക്കുന്നത് മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വിദ്യാഭ്യാസ വൃത്തങ്ങൾ വെളിപ്പെടുത്തി. ഒപ്പം മന്ത്രാലയത്തിൻറെ കേന്ദ്ര ഓഫീസിലെ ഹാജർ വകുപ്പുകളും വിവിധ വിദ്യാഭ്യാസ ജില്ലകളും ഉദ്യോഗസ്ഥർ ഓഫീസുകളിലേക്ക് വരുന്നതും പോകുന്നതുമായ സമയക്രമം കൃത്യമായി പാലിക്കുന്നുണ്ടോ എന്ന കാര്യം നിരീക്ഷിച്ചുവരികയാണ്. ഇതിനായി ഇവയെ മന്ത്രാലയം ചുമതലപ്പെടുത്തിയിരുന്നു. അതേസമയം, ഈ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന പക്ഷം നിയമം അനുശാസിക്കുന്ന രീതിയിൽ ശമ്പളത്തിൽ നിന്ന് പിഴത്തുക ഈടാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വൈകിവന്നാലും പിഴ !

കുവൈറ്റിലെ സിവിൽ സർവീസ് നിയമപ്രകാരം, ജീവനക്കാർക്ക് പ്രതിമാസം 105 മിനിറ്റ് വരെ ഓഫീസ് സമയത്തിൽ കാലതാമസം അനുവദനീയമാണ്. എന്നാൽ ഈ പരിധി കവിയുന്ന കാലതാമസത്തിന് പിഴ ഈടാക്കും. കാലതാമസത്തിൻറെ കാഠിന്യം അനുസരിച്ച് കാൽ ദിവസം മുതൽ ഒരു മുഴുവൻ ദിവസം വരെയുള്ള ശമ്പളം കട്ട് ചെയ്യും. രാവിലെ ഓഫീസിൽ ഹാജരായ ശേഷമുള്ള ആദ്യ രണ്ട് മണിക്കൂർ കഴിഞ്ഞുള്ള അറുപത് മിനിറ്റിനുള്ളിൽ മൂന്നാം ഫിംഗർ പ്രിന്റ് ഹാജർ രേഖപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നത് അനധികൃത അസാന്നിധ്യമായി കണക്കാക്കുമെന്നും ഇത് പ്രതിമാസ കാലതാമസത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുമെന്നും, സിവിൽ സർവീസ് ബ്യൂറോയുടെ ഏറ്റവും പുതിയ സർക്കുലർ പ്രകാരം മന്ത്രാലയം അറിയിച്ചു.

അതേസമയം വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 500 ജീവനക്കാർ മൂന്നാം ഹാജർ രേഖപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയതായാണ് കണക്കുകൾ. ചിലർ ജോലിസ്ഥലത്ത് ഉണ്ടായിരുന്നിട്ടും മൂന്നാം ഹാജർ രേഖപ്പെടുത്തിയില്ലെന്നും മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത്തരം ആളുകൾ അനധികൃത അവധിയിലാണെന്ന രീതിയിലാണ് കണക്കാക്കുകയെന്ന് മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇക്കാരണം കൊണ്ടു തന്നെ ഇവരുടെ ശമ്പളത്തിൽ നിന്നും അവധിക്ക് അനുസരിച്ച കിഴിവുകൾ വരുത്തിയ ശേഷം മാത്രമേ ശമ്പളം അനുവദിക്കുകയുള്ളൂ. ഔദ്യോഗിക പ്രവൃത്തി സമയമോ ബയോമെട്രിക് ഫിംഗർപ്രിൻറ് സംവിധാനമോ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പിഴ ചുമത്തുന്നതിൽ ഇളവ് ഉണ്ടാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. അതേസമയം ഓഗസ്റ്റിൽ രേഖപ്പെടുത്തിയ ഹാജർ ലംഘനങ്ങൾ സെപ്റ്റംബറിലെ ശമ്പളത്തിൽ പ്രതിഫലിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Top