സിഡ്നി: ആസ്‌ട്രേലിയയിലും ഇറ്റലിയിലും വെച്ച് 60 പെൺകുട്ടികളെ ബലാത്സംഗം ചെയ്തതിനും ലൈംഗികമായി ദുരുപയോഗപ്പെടുത്തിയതിനും മുൻ ചൈൽഡ് കെയർ വർക്കർ ആഷ്‌ലി പോൾ ഗ്രിഫിത്ത് (46) കുറ്റസമ്മതം നടത്തി.
ബ്രിസ്ബെയിൻ കോടതിയിൽ തിങ്കളാഴ്ചയാണ് പ്രതി കുറ്റസമ്മതം നടത്തിയത്. ഗ്രിഫിത്തിനെതിരായ 307 കുറ്റങ്ങൾ വായിക്കാൻ ജഡ്ജി ആന്റണി റാഫ്റ്റർ രണ്ട് മണിക്കൂറിലധികം സമയമെടുത്തു. ആസ്‌ട്രേലിയയിലെ എക്കാലത്തെയും നീചനായ ശിശുപീഡകരിൽ ഒരാളാണ് ആഷ്‌ലി പോൾ ഗ്രിഫിത്തെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം അദ്ദേഹത്തിനെതിരെയുള്ള കുറ്റങ്ങൾ അധികൃതർ പരസ്യമാക്കിയിരുന്നു.
Also Read: വിദേശ വനിതയിൽ നിന്ന് കമ്പനി ഡയറക്ടർ മൂന്നര കോടി രൂപ തട്ടിയതായി പരാതി
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതതിന് 2022ലാണ് ഗ്രിഫിത്ത് ആദ്യമായി അറസ്റ്റിലായത്. തിങ്കളാഴ്ചത്തെ കേസ് 60 കുട്ടികളുമായി ബന്ധപ്പെട്ടതാണ്.
ഇരകളിൽ പലരും 12 വയസ്സിൽ താഴെയുള്ളവരാണ്. 2003നും 2022നും ഇടയിൽ ഓസ്‌ട്രേലിയയിലും ഇറ്റലിയിലെ പിസയിലുടനീളമുള്ള 12 വ്യത്യസ്ത സ്ഥലങ്ങളിലാണ് കുറ്റകൃത്യങ്ങൾ നടന്നത്. നിലവിൽ ഗ്രിഫിത്ത് പൊലീസ് കസ്റ്റഡിയിലാണ്. ശിക്ഷ പിന്നീട് വിധിക്കും.