ഡൽഹി: സുപ്രിം കോടതിയിൽ വീണ്ടും മാപ്പപേക്ഷിച്ച് പതഞ്ജലി സ്ഥാപകൻ ബാബ രാംദേവ്. മാപ്പ് തരണം എന്ന് രാംദേവ് കോടതിയിൽ നേരിട്ട് അപേക്ഷിച്ചു. എന്നാൽ, യോഗയ്ക്ക് നൽകിയ സംഭാവനകൾ മുൻനിർത്തി മറ്റ് തെറ്റുകൾ എങ്ങനെ മാപ്പാക്കുമെന്ന് കോടതി ചോദിച്ചു. താങ്കളുടെ മാപ്പ് വക്കീൽ വഴി തങ്ങളുടെ മുന്നിലുണ്ട് എന്നും കോടതി പറഞ്ഞു. ആർക്കും ദോഷം വരണം എന്ന് കരുതി പ്രവർത്തിച്ചിട്ടില്ല എന്ന് രാംദേവ് വാദിച്ചു. എതെങ്കിലും ആധുനിക വൈദ്യ ശാസ്ത്ര സംവിധാനത്തെ തെറ്റായി ചിത്രീകരിയ്ക്കാൻ ഉദ്ദേശിച്ചിട്ടില്ല. വർഷങ്ങളായി നടത്തിയ റിസർച്ചുകൾ അടിസ്ഥാനമാക്കിയാണ് തങ്ങളുടെ ഉത്പന്നങ്ങൾ ഉണ്ടാക്കിയത്. മാപ്പാക്കണം, ഇനി മേലിൽ ഏതെങ്കിലും വിധത്തിലുള്ള വീഴ്ച കാട്ടില്ല എന്നും രാംദേവ് പറഞ്ഞു.
ഉചിതമായ മറുപടി ആകുന്നില്ലെന്ന് രാംദേവിനോട് കോടതി പറഞ്ഞു. ആചാര്യ ബാലകൃഷ്ണയോട് വിശദീകരണം നല്കാൻ നിർദ്ദേശം നൽകിയപ്പോൾ തെറ്റ് സമ്മതിയ്ക്കുന്നു, ഇനി ആവർത്തിയ്ക്കില്ല എന്നായിരുന്നു ആചാര്യ ബാലകൃഷ്ണയുടെ മറുപടി. ആചാര്യ ബാലകൃഷ്ണനും കോടതി താക്കീത് നൽകി. മാനസ്സിക പരിവർത്തനം ഉണ്ടായില്ലെങ്കിൽ ജയിലിലയയ്ക്കാം എന്ന് കോടതി പറഞ്ഞു. എല്ലാ അർത്ഥത്തിലും നിയമ പരിപാലനം ഉറപ്പാക്കിയെ മതിയാകൂ. നടപടികൾ അവസാനിപ്പിക്കില്ല. കേസിലെ എല്ലാ വീഴ്ചകളും പരിശോധിയ്ക്കും എന്നും കോടതി പറഞ്ഞു.