CMDRF

ഹംഗറിയില്‍ നടന്ന അന്താരാഷ്ട്ര മീറ്റില്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടി ബഹ്‌റൈന്‍ സ്പ്രിന്റര്‍ കെമി അദെക്കോയ

ഹംഗറിയില്‍ നടന്ന അന്താരാഷ്ട്ര മീറ്റില്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടി ബഹ്‌റൈന്‍ സ്പ്രിന്റര്‍ കെമി അദെക്കോയ
ഹംഗറിയില്‍ നടന്ന അന്താരാഷ്ട്ര മീറ്റില്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടി ബഹ്‌റൈന്‍ സ്പ്രിന്റര്‍ കെമി അദെക്കോയ

മനാമ: ഹംഗറിയിലെ സെക്സ്ഫെഹെര്‍വാറില്‍ നടന്ന ഗ്യൂലായ് ഇസ്ത്വാന്‍ മെമ്മോറിയല്‍ മീറ്റില്‍ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒന്നാമതെത്തി ബഹ്‌റൈന്‍ സ്പ്രിന്റര്‍ കെമി അദെക്കോയ.

54.13 സെക്കന്‍ഡില്‍ അദെക്കോയ വിജയം കണ്ടപ്പോള്‍ 54.86 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ സെനി ഗെല്‍ഡന്‍ഹ്യൂസ് രണ്ടാമമെത്തി. യു.എസിന്റെ കസാന്ദ്ര ടേറ്റ് 55.59 സെക്കന്‍ഡില്‍ മൂന്നാം സ്ഥാനത്തുമെത്തി. അദെക്കോയയുടെ ഈ വര്‍ഷത്തെ മികച്ച രണ്ടാമത്തെ സമയമാണിത്.

അദെക്കോയയുടെ സീസണിലെ ഇതുവരെയുള്ള ഏറ്റവും മികച്ച സമയം 53.90 സെക്കന്‍ഡാണ്. 2016ലെ ഇന്‍ഡോര്‍ ലോക ചാമ്പ്യനും ഏഷ്യന്‍, അറബ് ചാമ്പ്യന്‍ഷിപ്പുകളിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണമെഡല്‍ ജേതാവുമാണ് കെമി. ഫിന്‍ലന്‍ഡിലും സ്‌പെയിനിലും ഹര്‍ഡില്‍സ് വിജയങ്ങളും കെനിയയില്‍ നടന്ന 400 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്. ഒളിമ്പിക്‌സിനുള്ള അവസാന തയാറെടുപ്പുകള്‍ തുടരുന്ന 31കാരി മികച്ച ഫോമിലാണ്.

400 മീറ്ററിലും 400 മീറ്റര്‍ ഹര്‍ഡില്‍സിലും അദെക്കോയ ബഹ്‌റൈനെ പ്രതിനിധാനം ചെയ്യും. ബഹ്‌റൈനില്‍നിന്ന് 14 കായിക താരങ്ങളാണ് പങ്കെടുക്കുന്നത്. അത്ലറ്റിക്സില്‍ എട്ട് കായികതാരങ്ങളും നീന്തല്‍, ഭാരോദ്വഹനം, ജൂഡോ, ഗുസ്തി എന്നിവയില്‍ ഓരോരുത്തരുമാണ് മാറ്റുരക്കുന്നത്.

കെമി അദെക്കോയക്ക് പുറമെ ലോകചാമ്പ്യനായ വിന്‍ഫ്രെഡ് യാവി (വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പ്ള്‍ ചേസ്), സല്‍വ ഈദ് നാസര്‍ (വനിതകളുടെ 400 മീറ്റര്‍), റോസ് ചെലിമോ (വനിതകളുടെ മാരത്തണ്‍), ടിജിസ്റ്റ് ഗാഷോ (വനിത മാരത്തണ്‍), യൂനിസ് ചുംബ (വനിതകളുടെ മാരത്തണ്‍), നെല്ലി ജെപ്കോസ്ഗെ (വനിതകളുടെ 800 മീറ്റര്‍), ബിര്‍ഹാനു ബലേവ് (പുരുഷന്മാരുടെ 5000 മീറ്റര്‍) എന്നിവരാണ് അത്‌ലറ്റിക്‌സിലെ ബഹ്‌റൈനിന്റെ മെഡല്‍ പ്രതീക്ഷകള്‍.

Top