CMDRF

ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ചു

ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ചു
ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ചു

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ചു. രാജ്യത്ത് സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ സൈന്യം ശൈഖ് ഹസീനയുടെ രാജിയാവശ്യപ്പെട്ടു. 45 മിനിറ്റിനകം രാജിവെക്കണമെന്നാണ് സൈന്യം ഹസീനക്ക് നൽകിയ അന്ത്യശാസനം. ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവർത്തകരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷത്തിൽ നൂറിലധികംപേർ കൊല്ലപ്പെട്ടു.

സർക്കാർ ജോലിയിലെ സംവരണ വിഷയത്തിൽ തുടങ്ങിയ പ്രക്ഷോഭം സർക്കാരിനെതിരായ സമരമായി മാറുകയായിരുന്നു. സംവരണ വിഷയത്തിൽ ദിവസങ്ങൾക്കു മുൻപ് നടന്ന സംഘർഷങ്ങളിൽ ഇരുന്നൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഇതു കെട്ടടങ്ങിയതിനു പിന്നാലെയാണു സർക്കാരിനെതിരെ പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്തെ 13 ജില്ലകളിൽ കലാപം വ്യാപിച്ചിട്ടുണ്ട്. പ്രക്ഷോഭം ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുമെന്നു പ്രഖ്യാപിച്ച ഷെയ്ഖ് ഹസീന രാജ്യത്ത് അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇന്നു മുതൽ 3 ദിവസം ദേശീയ അവധിയും പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. ഇന്റർനെറ്റ് സൗകര്യം തടയാൻ മൊബൈൽ കമ്പനികളോടും ആവശ്യപ്പെട്ടു.

‘വിവേചന വിരുദ്ധ വിദ്യാർഥി പ്രസ്ഥാനം’ എന്ന കൂട്ടായ്മയാണു നിസ്സഹകരണ സമരം പ്രഖ്യാപിച്ചത്. നികുതിയും വിവിധ സർക്കാർ ബില്ലുകളും അടയ്ക്കരുതെന്നു സമരക്കാർ ആഹ്വാനം ചെയ്തിരുന്നു. സമരത്തിൽ അണിചേരാൻ സർക്കാർ, സ്വകാര്യ ജീവനക്കാരെയും ആഹ്വാനം ചെയ്തതോടെ ഓഫിസുകളുടെ പ്രവർത്തനം സ്തംഭിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ശനിയാഴ്ച ചർച്ചയ്ക്കു വിളിച്ചെങ്കിലും പ്രക്ഷോഭകർ തയാറായില്ല. ഇതിനു പിന്നാലെയാണു വിദ്യാർഥികളല്ല, ഭീകരപ്രവർത്തകരാണു പ്രക്ഷോഭത്തിനു പിന്നിലെന്നും ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുമെന്നും ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചത്.

രാജ്യത്തെ ശിഥിലമാക്കാൻ ശ്രമിക്കുന്ന ഭീകരരെ അടിച്ചമർത്താൻ ജനങ്ങളോട് ഹസീന ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങിയത്. ഇതു സാഹചര്യങ്ങൾ കൂടുതൽ വഷളാക്കി. 1971ൽ ബംഗ്ലദേശിനെ പാക്കിസ്ഥാനിൽനിന്നു സ്വതന്ത്രമാക്കിയ വിമോചനയുദ്ധത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കൾക്കും കൊച്ചുമക്കൾക്കും ഉൾപ്പെടെ രാജ്യത്തെ ഉന്നത സർക്കാർ ജോലികളിൽ സംവരണം നൽകുന്നതിനെതിരെയാണു ബംഗ്ലദേശിൽ പ്രക്ഷോഭം ആരംഭിച്ചത്. ഇതു പിന്നീട് സർക്കാരിനെതിരായ പ്രക്ഷോഭമായി മാറി. ബംഗ്ലദേശിൽ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരൻമാർക്ക് കേന്ദ്രസർക്കാർ ജാഗ്രതാ നിർദേശം നൽകി.

Top