CMDRF

നാടുകടന്ന് ബംഗ്ലാദേശ് മന്ത്രിമാർ; വിദേശകാര്യ, ഐ.ടി മന്ത്രിമാർ കസ്റ്റഡിയിൽ

നാടുകടന്ന് ബംഗ്ലാദേശ് മന്ത്രിമാർ; വിദേശകാര്യ, ഐ.ടി മന്ത്രിമാർ കസ്റ്റഡിയിൽ
നാടുകടന്ന് ബംഗ്ലാദേശ് മന്ത്രിമാർ; വിദേശകാര്യ, ഐ.ടി മന്ത്രിമാർ കസ്റ്റഡിയിൽ

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി പദം രാജിവെച്ചതിനു ശേഷം ശൈഖ് ഹസീന രാജ്യം വിട്ടതിനു പിന്നാലെ പിരിച്ചുവിട്ട മന്ത്രിസഭയിലെ അംഗങ്ങളും കൂട്ടമായി ബംഗ്ലദേശ് വിട്ടു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന മുഹീബുൽ ഹസൻ ചൗധരി, സഹകരണ മന്ത്രിയായിരുന്ന മുഹമ്മദ് തൻസുൽ ഇസ്‍ലാം, ധനമന്ത്രിയായിരുന്ന അബ്ദുൽ ഹസൻ മഹ്മൂദ് അലി, സ്​പോർട്സ് മന്ത്രി നസമുൽ ഹസൻ പാപോൻ, മേയർമാർ, സുപ്രീംകോടതി ജഡ്ജിമാർ എന്നിവരാണ് കൂട്ടമായി നാടുവിട്ടത്.

അതിനിടെ, രാജ്യം വിടാനൊരുങ്ങിയ ബംഗ്ലാദേശ് വിദേശകാര്യ മ​ന്ത്രിയായിരുന്ന ഹസൻ മഹ്മൂദിനെയും ഐ.ടി മന്ത്രി സുനൈദ് അഹ്മദ് പലകിനെയും സൈന്യം കസ്റ്റഡിയിലെടുത്തു. രാജ്യം വിടാനൊരുങ്ങുന്നതിനിടെയാണ് ധാക്ക വിമാനത്താവളത്തിൽ വെച്ച് ഹസനെ വ്യോമയാന വിഭാഗം തടഞ്ഞുവെച്ചത്. പിന്നീട് സൈന്യത്തിന് കൈമാറുകയായിരുന്നു. ഇന്ത്യയി​ലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി. ഇവർക്കൊപ്പം അവാമി ലീഗിന്റെ വിദ്യാർഥി സംഘടനയായ ഛാത്ര ലീഗിന്റെ രണ്ട് നേതാക്കളെയും സൈന്യം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ശൈഖ് ഹസീന രാജിവെച്ച് നാടുവിട്ടതോടെ, പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ 12ാം പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഹസീനയുടെ മുഖ്യഎതിരാളിയും പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി നേതാവുമായ ഖാലിദ സിയയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചിരുന്നു. ഉടൻ രൂപീകരിക്കുന്ന ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവാകാൻ നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് സമ്മതം അറിയിച്ചിട്ടുണ്ട്.

Top