കോഴിക്കോട്: വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വര്‍ണവുമായി ബാങ്ക് മാനേജര്‍ മുങ്ങിയ സംഭവത്തില്‍ പ്രതി ലക്ഷ്യം വെച്ചത് കൂടുതല്‍ സ്വര്‍ണം പണയം വെച്ച അക്കൗണ്ടുകളെന്ന് കണ്ടെത്തല്‍. 40 പവനില്‍ കൂടുതല്‍ പണയം വെച്ച സ്വര്‍ണ്ണം ആണ് തട്ടിപ്പ് നടത്തിയത്. 42 ഇടപാടുകളിലായുള്ള സ്വര്‍ണമാണ് നഷ്ടമായിരിക്കുന്നത്. അവയില്‍ വന്‍കിട ഇടപാടുകാരും ബിസിനസുകാരും ഉള്‍പ്പെടെയുള്ളതാണ് നഷ്ട്ടപ്പെട്ട സ്വര്‍ണങ്ങളേറെയും. അതേ സമയം സ്വര്‍ണ്ണം നഷ്ടപ്പെട്ടവര്‍ ഇതേവരെ പരാതി നല്‍കിയിട്ടില്ല. ഉന്നത ബാങ്കുദ്യോഗസ്ഥര്‍ ബാങ്കിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. തട്ടിപ്പിനെക്കുറിച്ച് ബാങ്കും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖാ മാനേജര്‍ തമിഴ്‌നാട് സ്വദേശി മധു ജയകുമാറാണ് തട്ടിപ്പ് നടത്തിയത്. 17 കോടി രൂപയുടെ തട്ടിപ്പ് ബാങ്ക് മാനേജരുടെ സ്ഥലംമാറ്റത്തോടെയാണ് പുറത്തായത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി തമിഴ്‌നാട് മേട്ടുപാളയം സ്വദേശി മധുജയകുമാര്‍ ആണ് ബാങ്ക് മാനേജര്‍. കഴിഞ്ഞ മാസം ജയകുമാറിനെ ബാങ്കിന്റെ കൊച്ചി പാലാരിവട്ടം ശാഖയിലേക്ക് സ്ഥലംമാറ്റി. പുതുതായി ചാര്‍ജെടുത്ത മേനേജര്‍ പാനൂര്‍ സ്വദേശി ഇര്‍ഷാദ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്.
ബാങ്കില്‍ പണയം വച്ച സ്വര്‍ണ ഉരുപ്പടികള്‍ക്ക് പകരം മുക്ക്പണ്ടം വച്ചായിരുന്നു തട്ടിപ്പ്. 26 കിലോയുടെ മുക്ക്പണ്ടങ്ങളാണ് ബാങ്കില്‍ നിന്നും കണ്ടെത്തിയത്. ഏകദേശം 17 കോടി 29 ലക്ഷം രൂപയുടെ തട്ടിപ്പ്. പിറകില്‍ മധുജയകുമാര്‍ മാത്രമല്ലെന്നാണ് സൂചന. ബാങ്കിലെ മറ്റു ജീവനക്കാരിലേക്കും സംശയം നീളുന്നുണ്ട്. മധുജയകുമാറിനെ പാലാരിവട്ടത്തേക്ക് സ്ഥലംമാറ്റിയെങ്കിലും അവിടെ ചുമതല ഏറ്റെടുത്തിരുന്നില്ല.
തട്ടിപ്പ് പുറത്തായെന്ന് സൂചന ലഭിച്ചതോടെ മുങ്ങി. ബാങ്ക് മാനേജര്‍ ഇര്‍ഷാദ് നല്‍കിയ പരാതിയില്‍ വടകര പൊലീസ് കേസെടുത്തു. പ്രതി മധു ജയകുമാറിനെ കണ്ടെത്തുന്നതിനായി അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. .