ആദ്യ മത്സരത്തിന്റെ നാണക്കേട് തീർക്കാൻ ഈ വിജയം ബാഴ്സക്ക് അനിവാര്യമായിരുന്നു. അഞ്ച് ഗോളിന്‍റെ തിളക്കത്തിലാണ് യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്സ യങ് ബോയ്സിനെതിരെ വിജയം വരിച്ചത്. മൊണാക്കയോട് ആദ്യ മത്സരത്തിൽ അടിയറവ് പറഞ്ഞ ഫ്ലിക്ക് പട രണ്ടാം മത്സരത്തിൽ ആവേശോജ്വലമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.
തുടക്കം മുതൽ സ്പാനിഷ് ആധിപത്യത്തിനു സാക്ഷ്യം വഹിച്ച മത്സരത്തിൽ ആദ്യ പകുതിയിൽ മൂന്ന് ഗോളും രണ്ടാം പകുതിയിൽ രണ്ട് ഗോളുമാണ് ബാഴ്സലോണ നേടിയത്. പ്രതിരോധ നിരയിലെ യങ് ബോയ്സിന്‍റെ കോട്ട തകർത്ത ബാഴ്സ അവരുടെ ആക്രമണ നിരയെ ഭംഗിയായി ഫിനിഷ് ചെയ്തു.
Also Read: ക്യാപ്റ്റന്‍സിയില്‍ നിന്ന് വിരമിച്ച് ബാബര്‍ അസം
ആദ്യ എട്ടാം മിനിറ്റിൽ ലെവൻഡോസ്കിയിലൂടെ ആദ്യ ഗോൾ പിറന്നു. 34ാം മിനിറ്റിൽ റഫീന്യയുടെ രണ്ടാം ഗോൾ. മൂന്ന് മിനിറ്റുകൾക്കപ്പുറം പെഡ്റിയുടെ ഫ്രീകിക്ക് ഹെഡറിലൂടെ ഇനിഗോ മാർട്ടിനെസ് ഗോളാക്കി. രണ്ടാം പകുതി തുടങ്ങി ആറാം മിനിറ്റിൽ ലെവൻഡോസ്കിയിലൂടെ നാലാം ഗോളും, 81ാം മിനിറ്റിൽ യങ് ബോയ്സ്
നായകൻ മുഹമ്മദ കമാറയുടെ കാലിൽ തട്ടി സെൽഫ് ഗോൾ കൂടി ആയപ്പോൾ ബാഴ്സയുടെ ലീഡ് അഞ്ചെണ്ണമായി. ഈ സീസൺ ചാമ്പ്യൻസ് ലീഗിൽ ബാഴ്സയുടെ ആദ്യ വിജയമാണിത്. മൂന്ന് പോയിന്‍റ് നേടുന്നതിനോടൊപ്പം അഞ്ച് ഗോളിലൂടെ ഗോൾ വ്യത്യാസത്തിൽ മികവ് കാട്ടാനും ബാഴ്സക്ക് സാധിച്ചു.