മസ്കറ്റ് : വാദികബീറിലെ വെടിവെപ്പിൽ ഒമാന് ഐക്യദാർഢ്യവുമായി ബെൽജിയൻ രാജാവ് ഫിലിപ്പ് സുൽത്താൻ ഹൈതം ബിൻ താരിഖിനെ ഫോണിൽ വിളിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ബന്ധപ്പെട്ട അധികാരികൾ നടത്തിയ ശ്രമത്തെ രാജാവ് പ്രശംസിച്ചു.ഒരു ഇന്ത്യക്കാരനുൾപ്പെടെ അഞ്ച് സാധാരണക്കാരാണ് വെടിവെപ്പിൽ മരിച്ചത്. മറ്റുനാലുപേർ പാക്കിസ്ഥാനികളാണ്. പരുക്കേറ്റ് ചികിത്സയിൽക്കഴിയുന്നവരിൽ മൂന്നുപേർ ഇന്ത്യക്കാരാണെന്ന് എംബസി വ്യക്തമാക്കി. ഖോല ആശുപത്രിയിൽക്കഴിയുന്ന ഇന്ത്യക്കാരുടെ ബന്ധുക്കളുമായി സ്ഥാനപതി അമിത് നാരംഗ് സംസാരിച്ചു.
ഒമാനിലെ വാദികബീറിൽ അലി ബിൻ അബി താലിബ് മസ്ജിദ് പരിസരത്ത് ചൊവ്വാഴ്ച രാത്രിയാണ് വെടിവെപ്പുണ്ടായത്. മൂന്ന് അക്രമികളടക്കം ഒൻപതുപേരാണ് കൊല്ലപ്പെട്ടത്. ബാഷാ ജാൻ അലി ഹുസൈനാണ് മരിച്ച ഇന്ത്യക്കാരൻ. ഗുലാം അബ്ബാസ്, ഹസൻ അബ്ബാസ്, സയ്യിദ് ഖൈസർ അബ്ബാസ്, സുലൈമാൻ നവാസ് എന്നിവരാണ് മരിച്ച പാക്കിസ്ഥാൻ പൗരന്മാർ.