വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്നു വീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ പരസ്പരം പഴിചാരി ബിജെപിയും കോണ്‍ഗ്രസും

വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്നു വീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ പരസ്പരം പഴിചാരി ബിജെപിയും കോണ്‍ഗ്രസും

ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്നു വീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ പരസ്പരം പഴിചാരുകയാണ് ബിജെപിയും കോണ്‍ഗ്രസും. സംഭവത്തില്‍ ഒരാള്‍ മരിച്ചതോടെ മേല്‍ക്കൂരയുടെ നിര്‍മാണത്തില്‍ ആരോപണം ഉന്നയിക്കുകയാണ് ഇരുപക്ഷവും. വാര്‍ത്ത പുറത്തു വന്നതോടെ ബിജെപിയെ പ്രതിക്കൂട്ടിലാക്കി ആദ്യം രംഗത്തെത്തിയത് കോണ്‍ഗ്രസായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പാണു പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിലെ തകര്‍ന്നു വീണ ഭാഗം ഉദ്ഘാടനം ചെയ്തതെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. മോദി ഉദ്ഘാടനം നിര്‍വഹിച്ച നിര്‍മാണങ്ങളെല്ലാം ഇത്തരത്തില്‍ തകര്‍ന്നിട്ടുണ്ടെന്നായിരുന്നു എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചത് വിമാനത്താവളത്തിന്റെ നിര്‍മാണത്തില്‍ അഴിമതി ഉണ്ടെങ്കില്‍ പുറത്ത് കൊണ്ടു വരണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ വൈകാതെ തന്നെ ബിജെപി ഇതിനെതിരെ രംഗത്തെത്തി ആഭ്യന്തര ടെര്‍മിനലിന്റെ തകര്‍ന്ന് വീണ ഭാഗം നിര്‍മിച്ചത് ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്നായിരുന്നു ബിജെപിയുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ചില്‍ ഉദ്ഘാടനം നിര്‍വഹിച്ചത് സമീപത്തുണ്ടായിരുന്ന മറ്റൊരു കെട്ടിടമായിരിന്നുവെന്നു കേന്ദ്ര വ്യോമയാന മന്ത്രിയും തെലങ്കാനയില്‍നിന്നുള്ള ബിജെപി നേതാവുമായ റാം മോഹന്‍ നായിഡു അറിയിച്ചു. സംഭവസ്ഥലം നേരിട്ടു സന്ദര്‍ശിച്ചായിരുന്നു റായിഡുവിന്റെ പ്രസ്താവന 2008-2009 കാലഘട്ടത്തിലായിരുന്നു മേല്‍ക്കൂര നിര്‍മാണമെന്നും അന്ന് സൂപ്പര്‍ പ്രധാനമന്ത്രിയായി ഭരണത്തെ നിയന്ത്രിച്ചിരുന്ന സോണിയ ഗാന്ധി സംഭവത്തില്‍ മറുപടി പറയണമെന്നുമാണു ബിജെപി ഐടി സെല്‍ ദേശീയ മേധാവി അമിത് മാളവ്യ തുറന്നടിച്ചത്.

ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് വിമാനത്താവളത്തിലെ ടി 1 ആഭ്യന്തര ടെര്‍മിനലിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം കനത്ത മഴയില്‍ തകര്‍ന്നു വീണത് സംഭവത്തെ തുടര്‍ന്ന് ആഭ്യന്തര ടെര്‍മിനല്‍ വഴിയുള്ള സര്‍വീസുകള്‍ സസ്‌പെന്‍ഡ് ചെയ്തതായി ഡിഐഎഎല്‍ അധികൃതര്‍ അറിയിച്ചു നിലവിലുള്ള ടി 2, ടി 3 ടെര്‍മിനലുകള്‍ ആഭ്യന്തര സര്‍വീസിനായി പകരം ഉപയോഗപ്പെടുത്തും.

Top